ADVERTISEMENT

അടിമാലി ∙ കല്ലാർ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വരാന്തയിൽ വീണ മഴവെള്ളത്തിൽ കാൽതെന്നി താഴേക്കു വീണ നാലുവയസ്സുകാരി മെറീന കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ന്യൂറോസർജറി വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ. തലയുടെ മുൻവശത്തു പരുക്കേറ്റ കുട്ടിക്ക് തലയ്ക്കുള്ളിൽ നേരിയ രക്തസ്രാവമുണ്ടെന്നും ശരീരത്തിൽ മറ്റു ഗുരുതര പരുക്കുകളില്ലെന്നും കോട്ടയം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

മറയൂർ കോട്ടക്കുളത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്കുള്ള 

വഴിയിലെ സ്ലാബുകൾ തകർന്ന നിലയിൽ.
മറയൂർ കോട്ടക്കുളത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്കുള്ള വഴിയിലെ സ്ലാബുകൾ തകർന്ന നിലയിൽ.

ഇതേസമയം 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമേ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാകുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. കുട്ടിയുടെ കൂടെ മാതാപിതാക്കളും ബന്ധുക്കളും ഉണ്ട്. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധ്യാപിക പ്രീതിയെ (52) വിദഗ്ധ ചികിത്സയ്ക്കു വേണ്ടി തമിഴ്നാട്ടിലെ ഉസിലംപെട്ടിയിലേക്കു കൊണ്ടുപോയി. കുട്ടിയെ രക്ഷിക്കാൻ ചാടിയതിനെത്തുടർന്ന് പ്രീതിയുടെ കാലൊടിയുകയായിരുന്നു. 

അടിമാലി കല്ലാർ അങ്കണവാടിയിലെ അടുക്കളയിൽ വെള്ളം 

മതിലിലൂടെ ചോർന്നിറങ്ങുന്നു.  ചിത്രം∙ മനോരമ
അടിമാലി കല്ലാർ അങ്കണവാടിയിലെ അടുക്കളയിൽ വെള്ളം മതിലിലൂടെ ചോർന്നിറങ്ങുന്നു. ചിത്രം∙ മനോരമ

വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ  മന്ത്രിയുടെ നിർദേശം
തൊടുപുഴ ∙ ഇടുക്കി അടിമാലി കല്ലാറിലെ അങ്കണവാടി കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകി. അങ്കണവാടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ വനിത– ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

കെട്ടിടത്തിന് ശോചനീയാവസ്ഥ
ചാറ്റൽ മഴ പെയ്താൽത്തന്നെ, കെട്ടിടത്തിൽ വിരിച്ചിട്ടുള്ള മിനുസമുള്ള ടൈലിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്. ഇതിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്. ഒട്ടേറെ പരാതികൾ പഞ്ചായത്ത് അധികൃതർക്കും ഐസിഡിഎസ് ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. മുകൾനിലയിൽ നിന്നു താഴേക്കുള്ള നടപ്പാതയുടെ വശത്ത് സംരക്ഷണഭിത്തിക്കു പകരം 3 പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനിടയിലൂടെയാണ് മെറീന താഴേക്കു വീണത്. മെറീനയുടെ സഹോദരി 3 വർഷം മുൻപ് ഇവിടെ പഠിച്ചതാണ്. അന്നും ഇതു സംബന്ധിച്ച് പഞ്ചായത്തിലും മറ്റും പരാതി നൽകിയിരുന്നതായി പിതാവ് ആന്റപ്പൻ പറഞ്ഞു. ഇവിടെ പഠിപ്പിക്കുന്ന അധ്യാപികയും സഹായിയും കെട്ടിടത്തിന്റെ ശോചനീയാവസഥ സംബന്ധിച്ച് ബന്ധപ്പെട്ടവരോട് നിരന്തരം പരാതിപ്പെട്ടിരുന്നു.

സൗകര്യങ്ങളില്ല; വാടിത്തളർന്ന് അങ്കണവാടികൾ കുട്ടികൾ എത്തുന്നത് അപകടവഴി താണ്ടി
മറയൂർ ഒൻപതാം വാർഡിൽ കോട്ടക്കുളത്തു പ്രവർത്തിക്കുന്ന 50–ാം നമ്പർ അങ്കണവാടിയിലേക്കു കുട്ടികൾ എത്തുന്നതു പൊട്ടിപ്പൊളിഞ്ഞ കനാൽ സ്ലാബിലൂടെ. ഇവിടെ അങ്കണവാടി പ്രവർത്തിക്കാൻ തുടങ്ങിയിട്ടു 10 വർഷം ആയെങ്കിലും വഴി കനാലിനു മുകളിലൂടെ തന്നെയാണ്. കനാലിനു മുകൾഭാഗം മൂടിയിരിക്കുന്ന സ്ലാബുകൾ ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുട്ടികളുടെയും കൊണ്ടുവിടുന്ന രക്ഷിതാക്കളുടെയും കണ്ണ് തെറ്റിയാൽ അപകടം ഉറപ്പ്.

50 മീറ്റർ ദൂരം സ്ലാബിലൂടെ നടക്കുമ്പോൾ പത്തിലേറെ അപകടക്കെണികളാണ് ഉള്ളത്. വഴിസൗകര്യം ഇല്ലാത്തതിനാൽ അങ്കണവാടി ഇവിടെ നിന്നു മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി ശിവദാസ് എന്ന കർഷകൻ 5 സെന്റ് സ്ഥലം സൗജന്യമായി നൽകി. ബ്ലോക്ക് പഞ്ചായത്തിൽ നിന്നു തുകയും വകയിരുത്തി. എന്നാൽ, നിർമാണജോലികൾ ഒന്നും ആരംഭിച്ചിട്ടില്ല. ഉടൻതന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് അംഗം അംബിക പറഞ്ഞു.

28 വർഷമായിട്ടും അറ്റകുറ്റപ്പണിയില്ല
കരുണാപുരം പഞ്ചായത്തിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന അങ്കണവാടികളിലൊന്നാണ് പോത്തിൻകണ്ടത്തെ 103–ാം നമ്പർ അങ്കണവാടി. എന്നാൽ 1996ൽ നിർമിച്ച കെട്ടിടത്തിൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. തുടക്കത്തിൽ നിർമിച്ച സിമന്റ് തറ ഇളകി തുടങ്ങി. സുരക്ഷിതമായ കളി സ്ഥലവും ആവശ്യത്തിനു കാറ്റും വെളിച്ചവും കടക്കുന്ന കെട്ടിടവുമില്ലാത്തതും പ്രതിസന്ധിയാണ്. മഴവെള്ളസംഭരണിയിലെ വെള്ളം മാത്രമാണ് അങ്കണവാടിയിലുള്ളത്. ഇതിനാൽ അടുത്തുള്ള വീടുകളിൽ നിന്നാണു കുടിക്കാനായി ശുദ്ധജലം ശേഖരിക്കുന്നത്. അങ്കണവാടിയുടെ അറ്റകുറ്റപ്പണികൾക്കായി അപേക്ഷിച്ചിട്ടും പുതിയ പഞ്ചായത്ത് ഭരണസമിതി തുക അനുവദിക്കുന്നില്ലെന്നാണു മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കൂടിയായ വാർഡ് മെംബർ പറയുന്നത്.

കാണില്ലേ, ഇവരുടെ ദുരിതം
നാടുകാണി അങ്കണവാടി കെട്ടിടത്തിന്റെ നിർമാണം വൈകുന്നതു കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കി ഒരുവർഷം പിന്നിട്ടെങ്കിലും പുതിയ അങ്കണവാടി കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയിട്ടില്ല. പകരം വാടക കെട്ടിടത്തിലേക്കു മാറ്റിയിരിക്കുകയാണ്. 5 കുട്ടികളാണു നിലവിൽ അങ്കണവാടിയിലുള്ളത്.

കെട്ടിടത്തിൽ വെള്ളമില്ലാത്തതിനാൽ നാട്ടുകാർ തലച്ചുമടായി വെള്ളം എത്തിക്കുകയാണു പതിവ്. ഇപ്പോൾ പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്കുള്ള റോഡ് ദുർഘടമാണ്. റോഡിൽ വെള്ളക്കെട്ടായതിനാൽ കുട്ടികൾ ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ എത്തുന്നത്. കൂടാതെ മഴക്കാലത്തു നിലവിലെ കെട്ടിടം ചോർന്നൊലിക്കും. ഈ സ്ഥിതി തുടർന്നാൽ കുട്ടികൾ അങ്കണവാടി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. പുതിയ അങ്കണവാടി കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിച്ചെങ്കിലും ഫണ്ട് ഇല്ലാത്തതും കെട്ടിടത്തിന്റെ നിർമാണം വൈകുമെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com