ADVERTISEMENT

തൊടുപുഴ∙ ജില്ലയിൽ മഴ ശക്തം. ഇന്നലെ രാവിലെ മുതൽ പലയിടത്തായി ആരംഭിച്ച മഴ രാത്രി വൈകിയും തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഇടുക്കി മേഖലയിൽ ഇന്നലെ 54.2 മില്ലിമീറ്റർ മഴ ലഭിച്ചു. തൊടുപുഴ (36.6), മൂന്നാർ (46), മൈലാടുംപാറ (42.2), അയ്യപ്പൻകോവിൽ (39.5) എന്നിവിടങ്ങളിലും മികച്ച മഴ ലഭിച്ചു. ഇന്നും നാളെയും ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യത. നാളെ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 7 മുതൽ ഇന്നു രാവിലെ 6 വരെ ജില്ലയിൽ കലക്ടർ രാത്രി യാത്ര നിരോധിച്ചു.

തൊടുപുഴ ∙ ജില്ലയിൽ മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. നീരൊഴുക്ക് വർധിച്ചു. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു 54.2 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ ജലനിരപ്പ് 1.10 അടി ഉയർന്നു 2328.46 അടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 23 അടി വെള്ളം കൂടുതലുണ്ട്. ഇപ്പോൾ സംഭരണശേഷിയുടെ 29.80 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.

∙ മലങ്കര ഡാമിലെ ജലനിരപ്പ് 39.64 മീറ്റർ എത്തിയതോടെ 3,4,5, ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം ഉയർത്തി ജലം ഒഴുക്കിത്തുടങ്ങി. ഇന്നു രാവിലെ ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർന്ന നിലയിലായിരുന്നു. ഓരോ ഷട്ടറുകളും പരമാവധി 2 മീറ്റർ വരെ ഉയർത്താനാണ് അനുമതി. മഴ കൂടുതൽ ലഭിച്ചാൽ ഷട്ടറുകൾ വീണ്ടും ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും.തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

∙മൂന്നാർ രാമസ്വാമി അയ്യർ ഹെഡ് വർക്സ് ഡാമിൽ ഒരു ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നു കലക്ടർ അറിയിച്ചു.

ദേവികുളം താലൂക്കിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 
തൊടുപുഴ ∙ ജില്ലയിൽ മഴ കനത്തു, വിവിധയിടങ്ങളിൽ നാശം. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നു കലക്ടർ അവധി പ്രഖ്യാപിച്ചു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു. മൂന്നാറിലെ എംജി കോളനിയിലും സമീപ പ്രദേശങ്ങളിലും മണ്ണിടിഞ്ഞതിനെ തുടർന്നു മൂന്നാറിലെ ആർസി ചർച്ച് ഓഡിറ്റോറിയം ഹാൾ, സിഎസ്ഐ ചർച്ച് ഹാൾ, മർച്ചന്റ് അസോസിയേഷൻ ഹാൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു.

∙കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ ചീയപ്പാറയിൽ മരം വീണു ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണു കട്ടിങ് സൈഡിൽ നിന്നിരുന്ന മരം ഒടിഞ്ഞു വീണത്. നാട്ടുകാരും ഫയർ ഫോഴ്സ് അധികൃതരും ചേർന്നു മരം മുറിച്ചു മാറ്റി. തിങ്കളാഴ്ചയും ഇവിടെ മരം ഒടിഞ്ഞു വീണിരുന്നു.
∙കുളമാവ് ഇടുക്കി വനത്തിൽ ചേരിക്കു സമീപം മരം റോഡിലേക്കു മറിഞ്ഞു തൊടുപുഴ–പുളിയന്മല സംസ്ഥാന പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  ചെറുവാഹനങ്ങൾ കടത്തിവിട്ടു. ചെറുതോണിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘം രാത്രി 10നു ഗതാഗതം പുനഃസ്ഥാപിച്ചു. രാത്രി യാത്ര നിരോധിച്ചിരുന്നതിനാൽ അധികം വാഹനങ്ങൾ ഇതുവഴി എത്തിയിരുന്നില്ല.
∙പുളിയന്മല–കുമളി റോഡിൽ പുറ്റടി മൃഗാശുപത്രിക്കു സമീപം മരം ഒടിഞ്ഞു വീണു. ഗതാഗതം തടസ്സപ്പെട്ടു.

മഴ: 4 അപകടങ്ങളിലായി 3 പേർക്കു പരുക്ക്

മുറിഞ്ഞപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചപ്പോൾ.
മുറിഞ്ഞപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചപ്പോൾ.

പീരുമേട്∙ കനത്ത മഴയും കോടമഞ്ഞും കാരണം കെകെ റോഡിൽ മൂന്നും മലയോരഹൈവേയിൽ ഒന്നും ഉൾപ്പെടെ 4 വാഹനാപകടങ്ങൾ. 3 പേർക്കു പരുക്കേറ്റു.

∙ഇന്നലെ പുലർച്ചെ ഏലപ്പാറ മേമ്മലയ്ക്കു സമീപം കാർ മറിഞ്ഞു ദമ്പതികൾക്ക് പരുക്കേറ്റു. ചിന്നാർ സ്വദേശികളായ ജോസഫ് ബെന്നി (58), ഭാര്യ മോളി (48) എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ മറ്റു രണ്ടു പേർകൂടി ഉണ്ടായിരുന്നെങ്കിലും ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മുണ്ടക്കയത്തുനിന്നു ചിന്നാറിലെ വീട്ടിലേക്കു പോവുകയായിരുന്നു യാത്രക്കാർ.

∙മുറിഞ്ഞപുഴയിൽ കെഎസ്ആർടിസി ബസും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചു. ബസിലെ ഒരു യാത്രക്കാരനു നിസ്സാര പരുക്കേറ്റു. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ഇയാളെ വിട്ടയച്ചു. ഇതിനു 200 മീറ്റർ മാറി വളഞ്ഞങ്ങാനത്തിനു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഇവിടെയും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

∙കെകെ റോഡിൽ കുട്ടിക്കാനം തട്ടാത്തിക്കാനത്ത് നിയന്ത്രണം വിട്ട കാർ സമീപത്തെ കാനയിലേക്കു ഇടിച്ചു കയറി നിന്നു. വാഹനത്തിലെ യാത്രക്കാർ രക്ഷപ്പെട്ടു. അപകടപരമ്പരകൾക്ക് കാരണം മഴയ്ക്കു പിന്നാലെ റോഡിൽ ഡീസലിന്റെ അംശം തെളിഞ്ഞു നിൽക്കുന്നതാണ് എന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർമാർ ബ്രേക്ക് അമർത്തുന്നത് അനുസരിച്ച് വാഹനങ്ങൾ നിൽക്കുന്നില്ല. ഇതാണ് ഈ ദിവസങ്ങളിലെ അപകടങ്ങൾക്ക് പ്രധാന കാരണം. ഇതിനു പുറമേ രാപകൽ കോടമഞ്ഞ് മൂടിക്കിടക്കുകയുമാണ്

വഴിവിളക്കില്ല രക്ഷാപ്രവർത്തനം ദുഷ്കരം 
കെകെ റോഡിലും മലയോര ഹൈവേയിലും വഴി വിളക്കുകൾ പ്രകാശിക്കാത്തത് അപകട സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിനു തടസ്സമാകുന്നു. മഴയും മഞ്ഞും ഉയർത്തുന്ന വെല്ലുവിളികൾക്കു പുറമേ വെളിച്ചക്കുറവും രക്ഷാപ്രവർത്തനങ്ങളെ ഏറെ വൈകിപ്പിക്കുകയാണെന്ന് അഗ്നിരക്ഷാസേനയും പൊലീസും പറയുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഇതു വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. വഴിവിളക്കുകൾ പുനഃസ്ഥാപിക്കുന്നതിന് പഞ്ചായത്തുകൾ ഉടനടി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com