ദേശീയപാത നിർമാണത്തിനിടെ മരണം: നഷ്ടപരിഹാരം ലഭിക്കാതെ തമിഴരശന്റെ കുടുംബം
Mail This Article
രാജകുമാരി∙ കർണാടക ഷിരൂരിലെ ദേശീയപാതയിൽ മണ്ണിടിച്ചിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ 5 വർഷം മുൻപ് കൊച്ചി–ധനുഷ്കോടി ദേശീയപാത നിർമാണത്തിനിടെ കാണാതായ തമിഴ്നാട് സ്വദേശിയുടെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. തമിഴ്നാട് കൃഷ്ണഗിരി ചെന്നാട്ടർ സ്വദേശി തമിഴരശനെ(19) ആണ് 2019 ഒക്ടോബർ 9ന് വൈകുന്നേരം 5ന് ഗ്യാപ് റോഡിലുണ്ടായ മലയിടിച്ചിലിൽ കാണാതായത്. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ ആയിരുന്നു തമിഴരശനെയും ഡിണ്ടിഗൽ എളുമാനംപെട്ടി സ്വദേശി ഉദയനെയുമാണ്(18) അന്ന് കാണാതായാത്. ഉദയന്റെ മൃതദേഹം 2 ദിവസങ്ങൾക്കുശേഷം ഗ്യാപ്റോഡിൽനിന്ന് ഒരു കിലോമീറ്റർ മാറി ലഭിച്ചു.
കൃഷ്ണഗിരിയിലെ നിർധന കുടുംബാംഗമായ തമിഴരശൻ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി തുടങ്ങി ഒരു വർഷത്തിനകമാണ് ദേശീയപാത 85ന്റെ ഭാഗമായ മൂന്നാർ - ബോഡിമെട്ട് റോഡിന്റെ നിർമാണത്തിനെത്തിയത്. ഒരാഴ്ചയോളം തമിഴരശനെ കണ്ടെത്താനായി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലൊന്നും ഫലം കണ്ടില്ല. ഗ്യാപ് റോഡിൽനിന്ന് 100 അടി താഴ്ചയിലേക്ക് തമിഴരശൻ ഓടിച്ചിരുന്ന മണ്ണുമാന്തിയന്ത്രം പതിച്ചു എന്നാണ് നിഗമനം. 2 ദിവസങ്ങൾക്കുശേഷം തമിഴരശന്റെ വസ്ത്രം മണ്ണുനീക്കിയ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.
സമ്മർദങ്ങൾ ഇല്ലാതിരുന്നതിനാൽ സൈന്യം അന്ന് പരിശോധനയ്ക്ക് എത്തിയിരുന്നില്ല. തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാരും ദേശീയപാത വിഭാഗവും തമിഴരശന്റെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകിയില്ല. കരാർ കമ്പനി നൽകിയ ചെറിയ നഷ്ടപരിഹാരം മാത്രമാണ് തമിഴരശന്റെ കുടുംബത്തിന് ലഭിച്ചത്. റോഡ് നിർമാണത്തിലേർപ്പെടുന്ന തൊഴിലാളികൾക്ക് നൽകിയിരുന്ന ഇൻഷുറൻസ് ആനുകൂല്യം തമിഴരശന്റെ കുടുംബത്തിന് ലഭിക്കണമെങ്കിൽ ഇനിയും ഒരു വർഷം കൂടി കഴിയണം. ആളെ കാണാതായി 6 വർഷത്തിനുശേഷമാണ് ഇൻഷുറൻസ് തുക ലഭിക്കുക.