ട്രൈബൽ ഐടിഐ: ക്ലാസുകളുണ്ട്, കോഴ്സുകൾ ഇല്ല
Mail This Article
കുളമാവ്∙ കൊട്ടിഘോഷിച്ച് പുതിയ കെട്ടിടങ്ങളും ഹോസ്റ്റലുകളും നിർമിച്ചെങ്കിലും നാടുകാണി ഗവ. ട്രൈബൽ ഐടിഐയിൽ പുതിയ കോഴ്‌സുകൾ അനുവദിച്ചിട്ടില്ല. ഇലക്ട്രിക്കൽ, പ്ലമർ ക്ലാസുകളിലായി 44 വിദ്യാർഥികളാണ് ഇപ്പോൾ പഠിക്കുന്നത്. സൗകര്യം കുറവായിരുന്നതിനാൽ ഒന്നിടവിട്ടുള്ള വർഷങ്ങളിലായിരുന്നു ഇവിടെ പ്രവേശനം. എന്നാൽ ഐടിഐക്കുവേണ്ടി പുതിയ കെട്ടിടവും 100 കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള ഹോസ്റ്റൽ സൗകര്യവും തയാറായെങ്കിലും പുതിയ കോഴ്‌സുകൾ ആരംഭിച്ചിട്ടില്ല.
ഒരു ബാച്ച് ഇലക്ട്രിഷ്യൻ, പ്ലമർ കോഴ്‌സുകൾ മാത്രമാണ് ഇവിടെ നടക്കുന്നത്. എൻസിവിടി അംഗീകാരമുള്ള 2 ബാച്ച് വീതമുള്ള ഇലക്ട്രിഷ്യൻ, പ്ലമർ കോഴ്‌സുകൾക്കു പുറമേ മോട്ടർ വെഹിക്കിൾ, ഡ്രാഫ്റ്റ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ കൂടാതെ സംസ്ഥാനത്ത് ആദ്യമായി സോളർ ടെക്‌നിഷ്യൻ കോഴ്‌സും ഇവിടെ തുടങ്ങാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഇതിനും നടപടിയായിട്ടില്ല.
ഐടിഡിപി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പഠിക്കാൻ ഇവിടെ വർഷങ്ങൾക്ക് മുൻപ് ഐടിഐ സ്ഥാപിച്ചിരുന്നു. 2 വർഷം മുൻപാണ് ഹോസ്റ്റലും പുതിയ ക്ലാസ് മുറികളും സ്ഥാപിച്ചത്. ഭൂരിഭാഗവും പട്ടികവർഗ വിഭാഗത്തിൽപെട്ട കുട്ടികളാണ്. 100 കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ കഴിയുന്ന ഹോസ്റ്റലും 280 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടം പൂർത്തിയായതോടെ കൂടുതൽ കോഴ്സുകൾ എത്തുമെന്ന് അധികാരികൾ പറഞ്ഞെങ്കിലും നടപടിയായില്ല.