കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടത്തിന് വിശ്രമിക്കാൻ റിസോർട്ട്
Mail This Article
മറയൂർ∙ രാത്രി മുഴുവൻ കൃഷി നശിപ്പിച്ച ശേഷം റിസോർട്ട് നിർമിക്കുന്ന സ്ഥലത്ത് കയറിക്കൂടിയ കാട്ടാന സംഘം പുറത്തിറങ്ങിയത് ഗേറ്റ് ഇടിച്ചു തുറന്ന്. കാന്തല്ലൂരിൽ കറങ്ങി നടക്കുന്ന കാട്ടാനക്കൂട്ടങ്ങളിൽ കുട്ടിയുൾപ്പെടെയുള്ള 3 കാട്ടാനകളാണ് മറയൂർ – കാന്തല്ലൂർ റോഡിൽ കീഴാന്തൂർ എൽപി സ്കൂളിനു സമീപം രാത്രി റിസോർട്ട് വളപ്പിനുള്ളിൽ എത്തിയത്. ചുറ്റുമുള്ള സൗരോർജവേലി ചവിട്ടിപ്പൊളിച്ചാണ് ആനകൾ ഉള്ളിൽ കയറിയത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ റിസോർട്ടിന്റെ മുൻവശത്ത് ഇരുവശത്തും ആനയുടെ രൂപം നിർമിച്ചിട്ടുള്ള ഗേറ്റിലൂടെ ആനകൾ പുറത്തേക്കു വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
പ്രദേശത്ത് ഒരു മാസക്കാലമായി കാട്ടാനകൾ കാർഷിക മേഖലയിൽ തമ്പടിച്ചു വിലസുകയാണ്. കർഷകർ പരാതി നൽകിയാൽ വനംവകുപ്പ് അധികൃതർ വല്ലപ്പോഴും വന്ന് എത്തിനോക്കി മടങ്ങും. കാന്തല്ലൂർ മേഖലയിൽ ശീതകാല പച്ചക്കറി വിളകളിൽ 50 ശതമാനത്തിലേറെയും കാട്ടാനക്കൂട്ടം നശിപ്പിച്ചു.