ADVERTISEMENT

രാജകുമാരി∙ ജില്ലയിലെ 13 പഞ്ചായത്തുകളിലുള്ള റെഡ്–ഓറഞ്ച് സോണുകളിൽ ദുരന്തനിവാരണ നിയമപ്രകാരം നിർമാണനിയന്ത്രണം ഏർപ്പെടുത്തിയ നടപടിക്രമം സ്ഥിരീകരിച്ചു ജില്ലാ കലക്ടറുടെ അന്തിമ ഉത്തരവിറങ്ങി. ശാന്തൻപാറ, മൂന്നാർ, വെള്ളത്തൂവൽ, പള്ളിവാസൽ, ദേവികുളം, ചിന്നക്കനാൽ, ബൈസൺവാലി, ഉടുമ്പൻചോല, മാങ്കുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലാണു നിയന്ത്രണങ്ങൾ പ്രാബല്യത്തിലായത്. ഉത്തരവ് നിലവിൽ വരുന്നതോടെ ഈ പഞ്ചായത്തുകളിൽ റെഡ് സോണിൽ ഉൾപ്പെടുന്ന മേഖലകളിൽ ഒരുനിലക്കെട്ടിടങ്ങൾ മാത്രമാണു നിർമിക്കാൻ അനുമതി ലഭിക്കുക. 

റെഡ് സോണുകൾ തീരുമാനിച്ചത് അശാസ്ത്രീയമായാണെന്ന് നേരത്തേ പഞ്ചായത്തുകൾ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അതു പരിഗണിച്ചില്ല. 2023 ജൂണിലെ 3 ഹൈക്കോടതി ഉത്തരവുകൾ പ്രകാരം ഈ പഞ്ചായത്തുകളിലെ ഓറഞ്ച് സോണുകളിൽ 3 നിലകളിലധികം വരുന്ന കെട്ടിടനിർമാണങ്ങൾക്കും നിരോധനമുണ്ട്.    മൂന്നാർ മേഖലയിലെ കയ്യേറ്റങ്ങൾക്കെതിരെയും പരിസ്ഥിതിസൗഹൃദമല്ലാത്ത നിർമാണങ്ങൾ നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ‘വൺ എർത്ത് വൺ ലൈഫ്’ എന്ന സംഘടന ഹൈക്കോടതിയിൽ 2010ൽ നൽകിയ ഹർജിയുടെ ഭാഗമായാണു നിയന്ത്രണം ഏർപ്പെടുത്തിയത്. 

നടപടികളുടെ നാൾവഴി
2023 ജൂൺ 27ന് ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ഹൈക്കോടതി പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളിലെ കെട്ടിടനിർമാണങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടർ സ്വീകരിക്കണമെന്ന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണനിയന്ത്രണങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കാൻ 2023 ജൂലൈ 3ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. 

തുടർന്ന് 13 പഞ്ചായത്തുകളിലും ദുരന്തനിവാരണ നിയമം 2005 പ്രകാരം നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞവർഷം ജൂലൈ 29ന് ജില്ലാ കലക്ടർ ഉത്തരവിറക്കി. ഓറഞ്ച്/റെഡ് സോണുകൾ നിർണയിച്ചിട്ടുള്ളത് ശാസ്ത്രീയമല്ലെന്നും ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്നും ഭൂരിഭാഗം പഞ്ചായത്തുകളും റിപ്പോർട്ട് നൽകിയതിനെത്തുടർന്നു വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റിനെ ചുമതലപ്പെടുത്തി. 

ഹസാഡ് അനലിസ്റ്റ് നൽകിയ റിപ്പോർട്ടിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് അനുസരിച്ച് ശാസ്ത്രീയമായാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടങ്ങൾ തയാറാക്കിയിട്ടുള്ളതെന്നു വ്യക്തമാക്കി. മറ്റു സ്ഥലങ്ങളിൽ വീടുകളില്ലാത്തവർക്ക് മാത്രമേ റെഡ് സോണുകളിൽ താമസാവശ്യത്തിനുള്ള കെട്ടിടനിർമാണത്തിന് അനുമതി നൽകാൻ പാടുള്ളൂ എന്ന നിബന്ധന കലക്ടറുടെ പുതിയ നടപടിക്രമത്തിൽ ഒഴിവാക്കിയിട്ടുണ്ട്.

പുതിയ ഉത്തരവിലെ നിർദേശങ്ങൾ
∙റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഒരു നിലക്കെട്ടിടത്തിന് (പരമാവധി 1614 ചതുരശ്രയടി വരെ) മാത്രമേ നിർമാണ അനുമതിയുള്ളൂ.
∙റെഡ് / ഓറഞ്ച് സോണുകളിൽ ഉൾപ്പെട്ട എല്ലാ നിർമിതികൾക്കും അനുമതി നൽകുന്നതിന് മുൻപ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം.
∙റെഡ് സോണിലെ ഖനനപ്രവർത്തനങ്ങൾക്ക് പൂർണമായ നിരോധനം.
∙ഓറഞ്ച് സോണുകളിൽ പരമാവധി 3 നിലകളുള്ള കെട്ടിടങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ.
∙നിർമാണ അനുമതി നൽകുന്നത് സംബന്ധിച്ച് വിഷയത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമെങ്കിൽ ജില്ലാ ജിയോളജിസ്റ്റിന്റെ സേവനം വിനിയോഗിക്കണം. അതിനുശേഷം ഈ വിഷയത്തിൽ പരിശോധനകൾ ആവശ്യമുള്ളതായി വന്നാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി രൂപീകരിക്കുന്ന ജില്ലാതല വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം.
∙ഈ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം (2005) പ്രകാരമുള്ള നടപടി സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com