12 വർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞി ചെടികൾ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പിഴുതുമാറ്റി
Mail This Article
രാജകുമാരി∙ 2014 ലേതു പോലൊരു നീലവസന്തം ചൊക്രമുടിയുടെ താഴ്‌വാരത്ത് 2026 ലും വിരുന്നെത്തുമോയെന്നതിൽ അനിശ്ചിതത്വം. ചൊക്രമുടി മലനിരയുടെ താഴ്ഭാഗത്ത് റെഡ് സോണിൽ നിർമാണം നടത്തിയ സ്ഥലത്തെ നൂറുകണക്കിന് കുറിഞ്ഞിച്ചെടികൾ മണ്ണു മാന്തി യന്ത്രമുപയോഗിച്ച് പിഴുതു മാറ്റിയതാണ് പ്രദേശവാസികളുടെ ആശങ്കയ്ക്ക് കാരണം. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണെടുക്കാത്ത ഭാഗങ്ങളിലെല്ലാം കുറിഞ്ഞി ചെടികൾ സമൃദ്ധമായി വളർന്നിട്ടുണ്ട്. കോൺക്രീറ്റ് തൂണുകൾ ഉപയോഗിച്ച് പ്ലോട്ടുകളായി തിരിച്ച ഭൂമിയിൽ കെട്ടിട നിർമാണത്തിന് വേണ്ടിയാണ് വ്യാപകമായി മണ്ണെടുത്തിരിക്കുന്നതന്നൊണ് സൂചന. ഇങ്ങനെ മണ്ണെടുത്ത ഭാഗത്തും പിഴുതു മാറ്റിയ കുറിഞ്ഞി ചെടികളുടെ വേരുകളിൽ നിന്ന് പുതുനാമ്പുകൾ പൊട്ടിമുളച്ചിട്ടുണ്ട്.
നടപടി സ്വീകരിക്കാതെ വനം വകുപ്പും ജൈവ വൈവിധ്യ ബോർഡും
12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവരെ 1972 ലെൻസ് കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാം. 3 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ 7 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
ചൊക്രമുടിയുടെ താഴ് ഭാഗത്തെ കുറിഞ്ഞി ചെടികൾ കൂടാതെ മരങ്ങളും വെട്ടി നശിപ്പിച്ചെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതുവരെ പരിശോധന നടത്താൻ പോലും തയാറായിട്ടില്ല. ഈ സ്ഥലം വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതല്ല എന്നാണ് ഉദ്യോഗസ്ഥർ നിരത്തുന്ന ന്യായം. കുറിഞ്ഞി ചെടികളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കേണ്ട ജൈവ വൈവിധ്യ ബോർഡും നിസ്സംഗത തുടരുകയാണ്. പരാതികൾ ഉയർന്നതിനെ തുടർന്ന് ഇവിടെ റവന്യു സംഘം സന്ദർശനം നടത്തിയ 2 തവണയും വരയാടുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
രാജമലയിലെതുപോലെ വരയാടുകളും നീലക്കുറിഞ്ഞിയുമുള്ള ചൊക്രമുടിയും പരിസര പ്രദേശങ്ങളും ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രമാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പശ്ചിമഘട്ടത്തിൽപെട്ട മൂന്നാർ, തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ മാത്രം കണ്ടുവരുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് 2023 വരെ സംരക്ഷിത വിഭാഗത്തിലുണ്ടായിരുന്നത്. പിന്നീട് 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതിൽ ഒന്നാം സ്ഥാനത്ത് നീലക്കുറിഞ്ഞിയാണ്. ഒന്നു മുതൽ 12 വർഷം വരെയുള്ള ഇടവേളകളിൽ പൂക്കുന്ന 64 ഇനം നീലക്കുറിഞ്ഞികളാണ് പശ്ചിമഘട്ടത്തിലുള്ളത്. ഇതിൽ 47 എണ്ണം മൂന്നാറിലുണ്ട്.