യാത്രക്കാരേ ബസ് വന്നില്ലേ? വാ, സ്റ്റാൻഡിലെ കുഴിയെണ്ണാം
Mail This Article
തൊടുപുഴ ∙നഗരസഭയുടെ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് തകർന്നു കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടി എടുക്കാതെ അധികൃതർ. മഴ പെയ്താൽ കുഴികളിൽ നിറയുന്ന വെള്ളം വറ്റാൻ തന്നെ ദിവസങ്ങൾ വേണം. കെട്ടിക്കിടക്കുന്ന ഈ വെള്ളം ബസുകൾ വരുമ്പോൾ യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും വലിയ പ്രശ്നമാണ്.
കിഴക്കൻ മേഖലകളിലേക്കുള്ള എല്ലാ ബസുകളും കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിനാണ് ഈ ദുരവസ്ഥ. ജില്ലാ ആശുപത്രി, ന്യൂമാൻ കോളജ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കായി വിദ്യാർഥികൾ ഉൾപ്പെടെ ദിനംപ്രതി ഒട്ടേറെപ്പേരാണ് സ്റ്റാൻഡിൽ എത്തുന്നത്.
കൂടാതെ മറ്റു റൂട്ടുകളിൽ പോകേണ്ട യാത്രക്കാർ ബസ് ഇറങ്ങി അടുത്ത ബസ് കാത്തുനിൽക്കുന്നതും ഇവിടെയാണ്. യാത്രക്കാർക്കും ബസുകൾക്കും നേരെചൊവ്വെ സ്റ്റാൻഡിന് അകത്തുകൂടി സഞ്ചരിക്കാൻ കഴിയില്ല. നഗരസഭ അധികൃതർ ഇനിയെങ്കിലും കുഴികൾ അടയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.