കൊന്നത്തടി കൃഷിഭവൻ പരിധിയിൽ വെട്ടുകിളി ശല്യം വ്യാപകം
Mail This Article
അടിമാലി ∙ കൊന്നത്തടി കൃഷിഭവൻ പരിധിയിൽ വെട്ടുകിളി ശല്യം വ്യാപകം. പൊന്മുടി, ഇരുമലക്കപ്പ്, തെള്ളിത്തോട് മേഖലകളിലാണ് വെട്ടുകിളി ശല്യം വ്യാപകമാകുന്നത്. ഏലം, തെങ്ങ്, വാഴ, പച്ചക്കറി, എന്നിവയുടെ ഇലകളാണ് ഇവ കൂടുതലായി തിന്നു തീർക്കുന്നത്. സമീപ പ്രദേശങ്ങളിലേക്കുകൂടി ശല്യം വ്യാപിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.കർഷകരുടെ പരാതിയെ തുടർന്ന് വെട്ടുകിളി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാർഷിക വിദഗ്ധർ കഴിഞ്ഞ ദിവസം പരിശോധന നടത്തി. കേരള കാർഷിക സർവകലാശാല കണ്ണാറവാഴ ഗവേഷണ കേന്ദ്രം സയന്റിസ്റ്റ് ഡോ. ഗവാസ് രാഗേഷ്, കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം അസി. പ്ലാന്റ് പ്രൊട്ടക്‌ഷൻ ഓഫിസർ ടോം ചെറിയാൻ, കൊന്നത്തടി കൃഷി ഓഫിസർ കെ.ഡി ബിജു എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്.
ഭീമൻ പുൽച്ചാടി, കോഫി ലോക്കോസ്റ്റ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന വെട്ടുക്കിളിയാണ് കൃഷിയിടങ്ങളിൽ വ്യാപകമായിരിക്കുന്നതെന്നും തേക്കു മരങ്ങൾ കൂടുതലുള്ള സ്ഥലത്തു നിന്നാണ് ഇവ കൃഷിയിടത്തിലേക്ക് എത്തുന്നതെന്നും സംഘം വിലയിരുത്തി.ഒന്നര മാസം വരെ ആയുസ്സ് ദൈർഘ്യമുള്ള ഇവയിപ്പോൾ മുട്ടയിട്ട് പെരുകുന്ന സമയമാണ്. വേപ്പിൻ പിണ്ണാക്ക്, വേപ്പെണ്ണ കലർന്ന മിശ്രിതങ്ങൾ എന്നിവ വെട്ടുകിളി നിയന്ത്രണത്തിന് സഹായകരമാണ്. എണ്ണം ക്രമാതീതമായി പെരുകിയാൽ രാസ കീട നിയന്ത്രണ മാർഗങ്ങൾ അവലംബിക്കണം. മിത്രനിമാവിരകൾ അടങ്ങിയ കടവാർ മണ്ണിൽ ചേർക്കുന്നതും ഫലപ്രദമാണെന്ന് വിദഗ്ധ സംഘം പറഞ്ഞു.