റേഷൻ കടകൾ വഴി അടുത്ത മാസം മുതൽ കുത്തരിക്കു പകരം വെള്ളയരി: മന്ത്രി ജി.ആർ.അനിൽ
Mail This Article
മൂന്നാർ ∙ തോട്ടം മേഖലയിലെ റേഷൻ കടകൾ വഴി അടുത്ത മാസം മുതൽ പൂർണമായി വെള്ളയരി വിതരണം നടത്തുമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.തോട്ടം മേഖലയിലാരംഭിച്ച സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.തമിഴ് ജനവിഭാഗങ്ങൾ വസിക്കുന്ന തോട്ടം മേഖലയിലെ റേഷൻ കടകൾ വഴിയുള്ള കുത്തരി വിതരണം പൂർണമായി അവസാനിപ്പിച്ച് വെള്ളയരി വിതരണം നടത്തും.റേഷൻ കാർഡ് മസ്റ്ററിങ് നടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കും. എല്ലാവർക്കും മസ്റ്ററിങ് നടത്താൻ കൂടുതൽ സമയം തേടി കേന്ദ്രത്തിന് കത്തുനൽകി. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും അതതു സ്ഥലത്തെ റേഷൻ കടകളിൽ ആധാർ കാർഡ് ഉപയോഗിച്ച് മസ്റ്ററിങ് നടത്താൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്ത് വീടുകളിൽ കിടപ്പുരോഗികളായി കഴിയുന്ന, ആരും സഹായത്തിനില്ലാത്തവർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സൗജന്യമായി റേഷൻ സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കമായതായും മന്ത്രി പറഞ്ഞു.
നയമക്കാട്ട് നടന്ന ചടങ്ങിൽ എ.രാജാ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ, സിപിഐ ജില്ലാ അസി. സെക്രട്ടറി പി.പളനിവേൽ, മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാൽ, എം.ഭവ്യ, ജില്ലാ സപ്ലൈ ഓഫിസർ ബൈജു കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.പന്നിയാർ, ആനയിറങ്കൽ റേഷൻ കടകളുടെ പരിധിയിൽ വരുന്ന ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യമെട്ട് എന്നീ ആദിവാസി ഗ്രാമങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതിയുടെ ഉദ്ഘാടനം പന്നിയാറിൽ വച്ച് മന്ത്രി നിർവഹിച്ചു. എം.എം.മണി എംഎൽഎ അധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, എൻ.ആർ.ജയൻ, കെ.സലിംകുമാർ, പി.ടി.മുരുകൻ, ഉമാ മഹേശ്വരി എന്നിവർ പങ്കെടുത്തു.