ADVERTISEMENT

അടിമാലി ∙ കാട്ടാന ശല്യത്തെ തുടർന്ന് നാളുകളായി ഉറക്കം നഷ്ടപ്പെട്ട അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി, കുളമാൻകുഴി മേഖലയിലെ ജനങ്ങൾക്ക് ഇരുട്ടടിയായി മുള്ളരിങ്ങാട് വനമേഖലയിൽ നിന്നുള്ള കാട്ടാനകളെ കൂടി എത്തിക്കാൻ വനം വകുപ്പ് നീക്കം ആരംഭിച്ചു. കോതമംഗലം ഫോറസ്റ്റ് ഡിവിഷനു കീഴിൽ മുള്ളരിങ്ങാട് റേഞ്ച് ഓഫിസ് പരിധിയിൽ വരുന്ന ജനവാസ മേഖലയിൽ ജനങ്ങളുടെ ജീവനും, കൃഷി ദേഹണ്ഡങ്ങൾക്കും ഭീഷണി ഉയർത്തിയിട്ടുള്ള കാട്ടാനക്കൂട്ടത്തെ ഓടിച്ച് പെരിയാർ കടത്തി നേര്യമംഗലം വനമേഖലയിലേക്ക് കടത്തി വിടുന്നതിനാണ് വനംവകുപ്പ് നീക്കം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 29ന് ചെമ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ജനകീയ കമ്മിറ്റിയുടെ യോഗത്തിൽ ഉണ്ടായ തീരുമാന പ്രകാരമാണ് നേര്യമംഗലത്തേക്കു കാട്ടാനകളെ എത്തിക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്.മുള്ളരിങ്ങാട് നിന്ന് കാട്ടാനകളെ തുരത്തി ജനവാസ മേഖലകളായ ചെമ്പൻകുഴി, നീണ്ടപാറ എന്നിവിടങ്ങളിലൂടെ പെരിയാർ കടത്തി കാഞ്ഞിരവേലിയിൽ എത്തിച്ച് നേര്യമംഗലം വനത്തിലേക്ക് കയറ്റി വിടുന്നതിനാണ് വനം വകുപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

6 മാസം മുൻപ് കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചിരുന്നു. തുടർന്ന് നിരന്തരമായ കാട്ടാന ശല്യമാണ് കാഞ്ഞിരവേലി, കുളമാൻകുഴി, പാട്ടയിടുമ്പ്, കമ്പിലൈൻ, വാളറ, പഴമ്പിള്ളിച്ചാൽ, ഒഴുവത്തടം, ആറാംമൈൽ, അഞ്ചാംമൈൽ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ തുടരുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർക്ക് കഴിയാത്ത സാഹചര്യത്തിൽ പ്രതിഷേധം വ്യാപകമായി തുടരുന്ന സാഹചര്യത്തിലാണ് ഇവിടേക്ക് മുള്ളരിങ്ങാട് വനമേഖലയിൽ നിന്നുള്ള ആനകളെ കൂടി എത്തിക്കുന്നതിന് നീക്കം ആരംഭിച്ചിരിക്കുന്നത്.മുള്ളരിങ്ങാട് റേഞ്ച് ഓഫിസ് അധികൃതരുടെ നീക്കം വിജയിച്ചാൽ നേര്യമംഗലം വനമേഖലയും സമീപ പ്രദേശങ്ങളിലെ ജനവാസ മേഖലയും കാട്ടാനകളുടെ വിഹാര കേന്ദ്രങ്ങളായി മാറും എന്നത് ജനരോഷത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതോടൊപ്പം ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ സുഗമമായ വാഹന ഗതാഗതവും ദുഷ്കരമായി മാറുമെന്നത് പ്രതിഷേധം ശക്തമാകാൻ കാരണമാകും.

English Summary:

Sleepless nights plague residents near Adimali Panchayat, Kerala, as the Forest Department plans to relocate wild elephants from the Mullaringad forest to Neryamangalam. The controversial move aims to alleviate elephant-human conflict in Mullaringad but raises concerns about similar issues arising in the new location.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com