ശങ്കരപ്പിള്ളി വളവിൽ വീണ്ടും അപകടം; ടാറിങ്ങിലെ അപാകത പരിഹരിക്കണമെന്നും റീ ടാർ ചെയ്യണമെന്നും ആവശ്യം
Mail This Article
മുട്ടം ∙ശങ്കരപ്പിള്ളി അപകടവളവിൽ ഇന്നലെ വൈകിട്ട് 4.30ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ഒഴിവായത് വൻദുരന്തം. മൂലമറ്റം സ്വദേശികളും കാഞ്ഞാർ സ്വദേശികളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടം പതിവായ ഇവിടെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരുക്കേറ്റത്. വീതി കുറവായ ഈ ഭാഗത്ത് ജലജീവൻ മിഷനു വേണ്ടി പൈപ്പ് സ്ഥാപിച്ച് മൂടിയെങ്കിലും റീടാർ ചെയ്യാത്തതിനാൽ മൂലമറ്റം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ റോഡിനു നടുവിലെ മഞ്ഞവര മറികടന്നാണ് പോകുന്നത്.
വളവുകൾ കൂടുതലായതിനാൽ മുട്ടം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് എതിർദിശയിലെത്തുന്ന വാഹനം കാണാൻ സാധിക്കുകയില്ല. നേരിട്ടു കൂട്ടിയിടിക്കാനും സാധ്യത ഏറെയാണ്. ചെറുവാഹനങ്ങൾ പലപ്പോഴും വെട്ടിച്ചുമാറ്റുമ്പോൾ അപകടം ഒഴിവാകും. എന്നാൽ വലിയ വാഹനങ്ങൾ എത്തിയാൽ റോഡിന് ആവശ്യത്തിനു വീതിയില്ലാത്തതും അപകടത്തിനു കാരണമാകും.
മുട്ടം– മൂലമറ്റം റൂട്ടിലും മുട്ടം ഈരാറ്റുപേട്ട റോഡിലും ഇത്തരത്തിൽ റോഡിന്റെ പകുതിയോളം റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഇതോടെ മുട്ടം പ്രദേശത്ത് അപകടം പതിവാകുകയാണ്. കൂടാതെ മുട്ടം മുതൽ 7–ാം മൈൽ വരെ നടത്തിയ ടാറിങ്ങിലെ അപാകത പരിഹരിച്ച് പ്രദേശത്ത് വാഹനങ്ങൾ തെന്നിമാറി അപകടം ഉണ്ടാകുന്നതും പതിവാണ്. റോഡിലെ ടാറിങ്ങിലെ അപാകത പരിഹരിക്കുന്നതിനും ജലജീവൻ മിഷനു വേണ്ടി കുഴിയെടുത്ത ഭാഗം റീടാർ ചെയ്യുന്നതിനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.