ADVERTISEMENT

രാജകുമാരി∙ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിലെ വിവാദ ഭൂമി അളന്നു റിപ്പോർട്ട് നൽകാൻ ജില്ലാ ഭരണകൂടം ഇടുക്കി സർവേ ഡപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. ദേവികുളം സബ് കലക്ടർ വി.എം.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ചൊക്രമുടിയിലെ ഭൂമി അളക്കാൻ സർവേ ഡപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കും.

ഇതോടൊപ്പം ചൊക്രമുടിയിൽ ഭൂമി വാങ്ങിയ 44 പേർക്ക് അവരുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്നതിന് 14ന് ഹാജരാകാൻ ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടർ നോട്ടിസ് നൽകിയിട്ടുണ്ട്. ഉത്തരമേഖല ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും റവന്യു വകുപ്പ് നിയോഗിച്ച ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘവും നടത്തിയ അന്വേഷണങ്ങളിൽ ഗുരുതര കണ്ടെത്തലുകളുണ്ട്. 

ചൊക്രമുടിയിൽ  പുറമ്പോക്കിലുൾപ്പെട്ട ഭൂമിക്കും പട്ടയം ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. റവന്യു വകുപ്പിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ 354.5900 ഹെക്ടർ സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് സർവേയർ ഇവിടെയുള്ള പട്ടയ ഭൂമിയുടെ സ്കെച്ച് തയാറാക്കിയത്. റെഡ് സോണിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ഭൂമിയുടെ പട്ടയം റദ്ദു ചെയ്യാനും സ്ഥലപരിശോധന നടത്താതെ നിർമാണ പ്രവർത്തനങ്ങൾക്ക് എൻഒസി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

റിപ്പോർട്ട് തേടി ജൈവവൈവിധ്യ ബോർഡ്
ചൊക്രമുടിയിൽ റോഡ് നിർമിക്കാനും ഭൂമി പ്ലോട്ടുകളായി തിരിക്കാനും വേണ്ടി വ്യാപകമായി നീലക്കുറിഞ്ഞികൾ നശിപ്പിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ബൈസൺവാലി പഞ്ചായത്ത് ബിഎംസിക്ക് കത്തു നൽകി. ജൈവവൈവിധ്യ ബോർഡിലെ സാങ്കേതിക സഹായ സമിതി അംഗങ്ങൾ, ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ജൈവവൈവിധ്യ ബോർഡ് ഇടുക്കി ജില്ലാ കോഓർഡിനേറ്റർ എന്നിവരുടെ സഹായത്തോടെ സ്ഥലം സന്ദർശിച്ച് പാരിസ്ഥിതിക പഠനം നടത്തി 7 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. 

ഇതിന്റെ ഭാഗമായി ജൈവ വൈവിധ്യ ബോർഡ് ഇടുക്കി ജില്ലാ കോഓർഡിനേറ്റർ വി.എസ്.അശ്വതി, പഞ്ചായത്ത് അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചൊക്രമുടിയിൽ പ്രാഥമിക പരിശോധന നടത്തി. ചൊക്രമുടിയിൽ വൻതോതിൽ പരിസ്ഥിതി നാശം സംഭവിച്ചിട്ടുണ്ടെന്ന് സംഘം വിലയിരുത്തി. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് വനം വകുപ്പാണ്. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അവ്യക്തത തുടരുന്നതിനാൽ റവന്യു വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും വനംവകുപ്പ് നടപടി സ്വീകരിക്കുക.

English Summary:

A land dispute in Chokramudi, Idukki, is under investigation for alleged encroachment, illegal construction, and environmental damage. Authorities are scrutinizing land titles, investigating potential government land grabbing, and assessing the impact on Neelakurinji plants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com