അടയാളക്കല്ല് ടൂറിസം പദ്ധതി:പാറ പൊട്ടിച്ചുകടത്തിയെന്ന പരാതിയുമായി കോൺഗ്രസ്
Mail This Article
കട്ടപ്പന ∙ അടയാളക്കല്ല് ടൂറിസം പദ്ധതിക്കായി വാച്ച് ടവർ നിർമിക്കുന്നതിന്റെ മറവിൽ വൻതോതിൽ പാറ പൊട്ടിച്ചുകടത്തിയതായി ആരോപണം. പാറപ്പൊട്ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ഇരട്ടയാർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. ടൂറിസം പദ്ധതിക്കായി ക്ഷേത്രത്തിൽനിന്ന് ഇരട്ടയാർ പഞ്ചായത്തിനു വിട്ടുകിട്ടിയ ഭൂമിയിൽ വാച്ച് ടവർ നിർമിക്കാനുള്ള കരാർ നൽകിയെങ്കിലും എഗ്രിമെന്റ് വച്ചിട്ടില്ല. എന്നാൽ ഇതിന്റെ മറവിൽ വിട്ടുകിട്ടിയ ഭൂമിക്കു പുറത്തുള്ള മേഖലയിൽനിന്നാണ് വൻതോതിൽ പാറ പൊട്ടിച്ചുകടത്തിയത്. കല്ല് പൊട്ടിക്കാതെ നട നിർമിച്ച് വഴി തയാറാക്കണമെന്ന് ക്ഷേത്ര കമ്മിറ്റി നിർദേശിച്ചിരുന്നെങ്കിലും അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് മറ്റൊരു പ്രദേശത്തുനിന്ന് കല്ല് പൊട്ടിച്ചുമാറ്റിയത്.
ഭരണകക്ഷിയിലെ ജില്ലാ നേതാവിന്റെ ബന്ധുവിന്റെ നേതൃത്വത്തിൽ ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽനിന്ന് വ്യാപകമായി അനധികൃതമായി പാറപൊട്ടിച്ച് വിൽപന നടത്തുകയാണ്. അനധികൃതമായി പാറ പൊട്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ഇരട്ടയാർ പഞ്ചായത്ത് അംഗങ്ങളായ റെജി ഇലിപ്പുലിക്കാട്ട്, ജോസ് തച്ചാപറമ്പിൽ, ജോസുകുട്ടി അരീപ്പറമ്പിൽ, എ.എസ്.രതീഷ് എന്നിവർ ആവശ്യപ്പെട്ടു.