തൊമ്മൻകുത്ത് ചപ്പാത്തിന് പകരം പാലം; അനുമതി നൽകാതെ വനംവകുപ്പ്
Mail This Article
തൊടുപുഴ ∙ നെയ്യശേരി തോക്കുമ്പൻ സാഡിൽ റോഡിന്റെ ഭാഗമായുള്ള തൊമ്മൻകുത്ത് ചപ്പാത്തിന് പകരം പാലം പണിയുന്നതിന് അനുമതി നൽകാതെ വനംവകുപ്പ്. റോഡ് പണി തീർക്കേണ്ട കാലാവധി തീരാറായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള അനുമതി നൽകിയിട്ടില്ല. ഇപ്പോഴത്തെ ചപ്പാത്തിൽക്കൂടി വളരെ ബുദ്ധിമുട്ടിയാണ് ഇപ്പോൾ തന്നെ വലിയ വാഹനങ്ങൾ കടന്നു പോകുന്നത്.
എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകണമെങ്കിൽ ചപ്പാത്തിൽ പ്രവേശിച്ച വാഹനം കടന്നുപോകുന്നതു വരെ മറുകരയിൽ കാത്തു കിടക്കണം. ചപ്പാത്തിനു പകരം പാലം പണിയണമെന്നുള്ളത് പതിറ്റാണ്ടുകളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്. കാളിയാർ റേഞ്ച് ഓഫിസർ 2 മാസം മുൻപ് പാലത്തിന്റെ റിപ്പോർട്ട് എടുത്തെന്നാണ് അധികൃതർ പറയുന്നു. എന്നാൽ ഒക്ടോബർ മാസം വരെയാണ് ഈ റോഡിന്റെ കാലാവധിയുള്ളത്. റോഡ് പണി പൂർത്തിയാക്കാൻ സമയം നീട്ടിത്തരണമെന്ന് കാട്ടി അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു.
കോതമംഗലം ഡിഎഫ്ഒ ഓഫിസിൽ പാലം പണി അനുമതിക്കായി എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നാണ് വനംവകുപ്പ് ജീവനക്കാർ പറയുന്നത്. 1980നു മുൻപ് തന്നെ ഇത് പൊതുമരാമത്ത് റോഡാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മോട്ടർ വാഹന വകുപ്പിൽനിന്നും പൊതുമരാമത്ത് ഓഫിസിൽനിന്നും കിട്ടിയിട്ടില്ല എന്നാണ് റേഞ്ച് ഓഫിസർ പറയുന്നത്. അതേ സമയം ഈ റോഡുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇടുക്കി ആർടി ഓഫിസിലേക്ക് നൽകിയിട്ടുണ്ടെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.