അമിതകൂലി ട്രിപ് വാഹനങ്ങൾക്കെതിരെ പരാതി ഒരു മയത്തിലൊക്കെ വാങ്ങൂ...
Mail This Article
മൂന്നാർ ∙ പൊതുഗതാഗത സൗകര്യമില്ലാത്ത തോട്ടം മേഖലയിൽനിന്നുള്ള ട്രിപ് വാഹനങ്ങൾ യാത്രക്കാരിൽനിന്ന് അമിത യാത്രാക്കൂലി ഈടാക്കുന്നതായി പരാതി. മൂന്നാറിൽനിന്ന് ഏറ്റവും ദൂരത്തുള്ള ഗുണ്ടുമല എസ്റ്റേറ്റിൽനിന്നുള്ള തൊഴിലാളികളും ടൗണിലും മറ്റും വിവിധ ജോലികൾ ചെയ്യുന്നവരുമാണ് ഏറ്റവുമധികം യാത്രാക്കൂലി നൽകി യാത്ര ചെയ്യുന്നത്. മൂന്നാറിൽനിന്നു 22 കിലോമീറ്റർ ദൂരമുളള ഇവിടേക്ക് ജീപ്പുകളും ഓട്ടോയും മാത്രമാണ് സർവീസ് നടത്തുന്നത്. 100 രൂപയാണ് ഒരു വശത്തേക്കുള്ള യാത്രക്കൂലി. തെന്മല, ഫാക്ടറി, ലോവർ, സോത്തുപാറ, ഗുണ്ടുമല, ബെൻമൂർ, കടുകുമുടി തുടങ്ങി 11 ഡിവിഷനുകളിലായി 1500 കുടുംബങ്ങളാണ് ഈ പ്രദേശത്ത് കഴിയുന്നത്.
മൂന്നാറിലെ സ്കൂളുകളിലെത്തുന്ന കുട്ടികൾ മാസം 3,000 രൂപ നൽകിയാണ് ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്നത്. പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ തോട്ടം തൊഴിലാളികളും മറ്റു ജോലികൾക്കായി എത്തുന്നവരും ട്രിപ് വാഹനങ്ങളെ മാത്രം ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. യാതൊരു വിധ മാനദണ്ഡങ്ങളുമില്ലാതെ ജീപ്പുടമകൾ അമിത യാത്രക്കൂലി വാങ്ങുന്നതിനെതിരെ തൊഴിലാളികൾ പരാതികൾ നൽകിയിട്ടും യാത്രക്കൂലി കുറയ്ക്കാൻ ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് എസ്റ്റേറ്റിലേക്ക് പൊതുഗതാഗത സൗകര്യമേർപ്പെടുത്തണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുന്നത്.