ചാക്കോച്ചി വളവ്; അനങ്ങാതെ എൻഎച്ച്, ഈ റിബൺ കാത്തോളും,അല്ലേ?
Mail This Article
അടിമാലി ∙കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ റാണിക്കല്ല്– ചാക്കോച്ചി വളവിന് സമീപം അപകടങ്ങൾ തുടർക്കഥയായ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണത്തിന് നടപടി സ്വീകരിക്കാൻ കൂട്ടാക്കാതെ എൻഎച്ച് അധികൃതർ. ഒരു വർഷം മുൻപ് മൂന്നാറിൽനിന്ന് എറണാകുളത്തിന് പോകുകയായിരുന്ന കെഎസ്ആർടിസി ഇവിടെ നിന്ന് കൊക്കയിലേക്ക് പതിച്ച് ഒരാൾ മരിച്ചിരുന്നു. നാൽപത്തഞ്ചോളം യാത്രക്കാർക്ക് പരുക്കേറ്റു. ഇതോടെ ഇവിടെ സംരക്ഷണ ഭിത്തി നിർമാണത്തിന് ഉടൻ നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
വീതിക്കുറവും സംരക്ഷണ ഭിത്തിക്ക് പകരം കല്ലുകൾ അടുക്കി വച്ച് കോൺക്രീറ്റ് മിശ്രിതം പൂശിയ നിലയിലുമായിരുന്നു അപകടമുണ്ടായ പാതയോരം. ക്രാഷ് ബാരിയർ ഉണ്ടായിരുന്നില്ല. ബസ് അപകടത്തിൽപെട്ടതോടെ അടുക്കി വച്ചിരുന്ന കല്ലുകൾ ചിതറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പിന്നീട് ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് പകരം റിബൺ വേലി വലിച്ചു കെട്ടുകയായിരുന്നു. ഇടയ്ക്കിടെ ഇവ മാറ്റി സ്ഥാപിക്കുന്ന ജോലി മാത്രമാണ് അധികൃതർ നടത്തുന്നത്.
അടിമാലി ഭാഗത്തുനിന്ന് എത്തുമ്പോൾ ഇറക്കത്തോടു കൂടിയ വീതിയുള്ള റോഡിലെ കൊടുംവളവ് തിരിയുമ്പോഴാണ് അപകടം നിത്യ സംഭവമായി മാറിയിരിക്കുന്ന പാതയോരം. നേര്യമംഗലം ഭാഗത്തുനിന്ന് എത്തുമ്പോഴും അപകടാവസ്ഥയിലുള്ള റോഡുവരെ വീതിയുള്ളതിനാൽ വാഹനങ്ങൾ വേഗത്തിലാണ് കടന്നുവരുന്നത്. ഇതോടെ പാതയോരത്ത് പതിയിരിക്കുന്ന അപകടം തിരിച്ചറിയാൻ കഴിയാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണമാകുന്നത്. ഇത്തരം സാഹചര്യത്തിൽ പാതയോരത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.