കൈതപ്പാറ– മനയത്തടം– മണിയാറൻകുടി റോഡ് പുനർനിർമിക്കാൻ നടപടിയില്ല
Mail This Article
കരിമണ്ണൂർ ∙ കുടിയേറ്റ മേഖലയിലെ നൂറുക്കണക്കിന് ആളുകൾക്ക് ആശ്രയമായ കൈതപ്പാറ– മനയത്തടം–മണിയാറൻകുടി റോഡ് പുനർനിർമാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ആറര പതിറ്റാണ്ടുകൾക്ക് മുൻപ് കുടിയേറ്റ കാലത്താണ് ഉടുമ്പന്നൂരിൽനിന്നു കൈതപ്പാറ മനയത്തടം വഴി മണിയാറൻകുടിക്കുള്ള റോഡ് നിർമിച്ചത്. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാതയിൽ യാതൊരു നവീകരണ ജോലികളും നടന്നിട്ടില്ല. തൊടുപുഴ ചെറുതോണി ടൗണുകളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാനാകും എന്നതാണ് റോഡിന്റെ പ്രത്യേകത. ഉടുമ്പന്നൂർ, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അവികസിത മേഖലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാനും റോഡ് ഗതാഗതയോഗ്യമാകുന്നതിലൂടെ കഴിയും.
കുടിയേറ്റ ഗ്രാമമായ കൈതപ്പാറ, മനയത്തടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഇതുമൂലം ഒട്ടേറെ കുടുംബങ്ങൾ ഇവിടെനിന്നു സ്‌ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് പോകാനും നിർബന്ധിതരായി. വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഭൂമി വനംവകുപ്പിന് വിട്ടുനൽകി 25 കുടുംബങ്ങൾ ഇത്തരത്തിൽ ഇവിടങ്ങളിൽനിന്ന് കുടിയൊഴിഞ്ഞു പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്രയും വേഗം റോഡ് പണി ആരംഭിക്കണമെന്നും പതിറ്റാണ്ടുകളായി തുടരുന്ന യാത്ര ദുരിതത്തിന് അറുതി വരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.