ലോറേഞ്ച് മേഖലയിൽ ശക്തമായ മഴ തുടരുന്നു
Mail This Article
തൊടുപുഴ ∙ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലയിൽ പലയിടങ്ങളിലും ഇന്നലെ ഉച്ചമുതൽ ഇടവിട്ടു ശക്തമായ മഴയായിരുന്നു. രാത്രിയും മഴയ്ക്കു പൂർണ ശമനമായിട്ടില്ല. അടിമാലി, ചെറുതോണി, രാജകുമാരി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാൽ പല പ്രദേശങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിൽ, ജില്ലയിൽ ഇന്നു മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.
ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഈ മാസം ഇന്നലെ രാവിലെ വരെ ജില്ലയിൽ ലഭിച്ചത് 151.7 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കുന്നതിലും കുറവാണിത്. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലവർഷ കലണ്ടറിലും ജില്ലയിൽ പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെന്നാണ് കണക്കുകൾ. ഇക്കാലയളവിൽ 1721.1 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴ 2574.3 മില്ലിമീറ്റർ. 33 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും മഴക്കുറവ് ഇടുക്കിയിലായിരുന്നു. തുലാമഴയിലാണ് ഇനിയുള്ള പ്രതീക്ഷ.