ആധുനിക നിലവാരത്തിൽ ടാറിങ്; ഇതു പോരാ...വീതി കൂട്ടിയേ പറ്റൂ...;
Mail This Article
തൊടുപുഴ ∙ ആധുനിക നിലവാരത്തിൽ ടാറിങ് നടത്താൻ പണികൾ ആരംഭിച്ച കാരിക്കോട്– തെക്കുംഭാഗം റോഡിൽ വീതിക്കുറവുള്ള ഭാഗങ്ങൾ വീതി കൂട്ടാൻ നടപടി വേണമെന്ന് നാട്ടുകാർ. കാരിക്കോട് തെക്കുംഭാഗം ആനക്കയം കാഞ്ഞാർ റോഡിന്റെ ഭാഗമായ കാരിക്കോട് മുതൽ തെക്കുംഭാഗം മലങ്കര ഗേറ്റ് വരെയുള്ള 4.20 കിലോമീറ്റർ റോഡാണ് ആധുനിക നിലവാരത്തിൽ ടാറിങ് നടത്തുന്നത്. ഇതിനായി 4.85 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റോഡ് നിർമാണ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് അരികിലേക്ക് പരമാവധി വീതി കൂട്ടിയെടുത്ത് മെറ്റൽ ഇട്ടും കലുങ്ക് പുനർനിർമിച്ചും സംരക്ഷണ ഭിത്തികൾ കെട്ടിയും താഴ്ന്നുകിടക്കുന്ന റോഡ് ഭാഗം ഉയർത്തി നിർമിക്കാനുള്ള പണികളും പുരോഗമിക്കുകയാണ്.
അതേ സമയം കീരികോട് ഉൾപ്പെടെ ചില ഭാഗങ്ങളിൽ നേരത്തേ ഉണ്ടായിരുന്ന റോഡിലേക്ക് ഇറക്കി കയ്യാല കെട്ടിയും മതിൽ നിർമിച്ചും റോഡ് കയ്യേറിയിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ വലിയ വാഹനങ്ങൾ വന്നാൽ ഒരു ചെറു വാഹനത്തിനു പോലും അരിക് നൽകി പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. സർവീസ് ബസുകളും സ്കൂൾ ബസുകളും ടോറസുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണ് ഈ പ്രശ്നം.
നിലവിലുള്ള റോഡ് പരമാവധി 7 മീറ്റർ വരെ വീതിയിൽ ടാർ ചെയ്യുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ വീതി കുറവുള്ള ഭാഗങ്ങളിൽ നിലവിലുള്ള വീതിയിൽ മാത്രം ടാറിങ് നടത്താനാണ് അധികൃതരുടെ തീരുമാനം. അങ്ങനെ വന്നാൽ റോഡിൽ ചില ഭാഗങ്ങളിൽ 4 മീറ്റർ പോലും വീതി ഇല്ലാത്ത സ്ഥിതിയാണ്. ഉള്ള വീതിയിൽ മാത്രം ടാറിങ് നടത്തിയാൽ ഗതാഗതക്കുരുക്കിനു ഇടയാക്കുമെന്നാണ് യാത്രക്കാർ പറയുന്നത്. ഇത്തരം ഭാഗങ്ങളിൽ 2 വാഹനങ്ങൾക്ക് സൈഡ് കൊടുത്തുപോകാൻ പോലും വീതിയില്ലാത്ത സ്ഥിതിയാണ്. റോഡ് ടാറിങ് നടത്തി കഴിയുമ്പോൾ കൂടുതൽ വാഹനങ്ങൾ ഇതുവഴി വരികയും ഗതാഗതക്കുരുക്ക് വർധിക്കുകയും ചെയ്യുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ വീതി തീരെ കുറവുള്ള ഭാഗങ്ങൾ വീതികൂട്ടി നിർമിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.