ഡെൻമാർക്കിനൊപ്പം കണ്ണൂർ സ്പോർടിങ് ക്ലബ്
Mail This Article
കണ്ണൂർ∙ നിലവിലെ ചാംപ്യന്മാർ ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഡെൻമാർക്ക് എന്ന ആശങ്കയൊന്നുമില്ല, മിഡ്ഫീൽഡിന്റെ കരുത്തിൽ ഡെൻമാർക്ക് ഇക്കുറി ഫുട്ബോൾ ലോകകപ്പ് നേടുമെന്നുറപ്പെന്നു കണ്ണൂർ സ്പോർടിങ് ക്ലബ്. യോഗ്യതാ മത്സരങ്ങളിൽ 10ൽ ഒൻപതും ജയിച്ചാണ് യോഗ്യത നേടിയത്. പൊസഷൻ ഗെയിം സ്പെഷലിസ്റ്റ് എന്ന് അറിയപ്പെടുന്ന കാസ്പർ ഹ്യുൽമൻഡ് പരിശീലകനായുമുണ്ട്. മാഞ്ചസ്റ്റർ യൂണൈറ്റഡ് താരം ക്രിസ്റ്റ്യൻ എറിക്സൻ ഡെൻമാർക്കിനായി മധ്യനിരയിൽ കളി മെനയും. യൂറോകപ്പിനിടെ ഹൃദയ സ്തംഭനമുണ്ടായിട്ടും അതിനോടു പൊരുതി അൽപകാലത്തിനു ശേഷം കളിക്കളത്തിലേക്കു വർധിത വീര്യത്തോടെ തിരിച്ചു വന്ന പോരാളിയിൽ ടീമിന്റെ വീര്യം മുഴുവനുമുണ്ടെന്നു സ്പോർട്ടിങ് ക്ലബ് അംഗങ്ങൾ.
സുഹൃത്തുക്കളുടെ ക്ലബ്
ഒരുമിച്ച് കളിച്ച്, ഒരുമിച്ച് പഠിച്ച 14 സുഹൃത്തുക്കൾ ചേർന്ന് 2011ലാണ് കണ്ണൂർ സ്പോർടിങ് ക്ലബ് രൂപീകരിച്ചത്. ഷാഹിൻ പള്ളിക്കണ്ടി പ്രസിഡന്റും മുഹമ്മദ് അസാഹിദ് സെക്രട്ടറിയും രജിത് രാജരത്നം ട്രഷററുമാണ്.
സംസ്ഥാനത്ത് തന്നെ ആദ്യമായി 23 കായിക ഇനങ്ങൾക്ക് ഒരേ സമയം പരിശീലന ക്യാംപുകൾ സംഘടിപ്പിച്ച് കായിക മേള നടത്തി. 10 വർഷമായി ഗുസ്തി, ജൂഡോ, കുറാഷ് പരിശീലന ക്യാംപുകൾ നടത്തുന്നു. ലോക ഗുസ്തി ചാംപ്യൻ സുശീൽ കുമാറിനെ ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് കണ്ണൂരിൽ കൊണ്ടു വന്നു. 2004ൽ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിനു കണ്ണൂരിൽ വേദിയൊരുക്കി. കേരളത്തിലെ ആദ്യത്തെ വിമൻസ് സൈക്ലിങ് ക്ലബിനു (പിങ്ക് റൈഡേഴ്സ്) തുടക്കമിട്ടു. കായിക രംഗത്തെ ശ്രദ്ധേയ ആശയമായിരുന്നു സ്പോർട്സ് ത്രൂ ഫ്രൻഡ്ഷിപ്പ് ക്രിക്കറ്റ് മത്സരം. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പൊലീസും ഉദ്യോഗസ്ഥും ഒക്കെ ചേർന്ന ടീമുകൾ പരസ്പരം മത്സരിച്ചു.