ADVERTISEMENT

സ്വയം ശ്രീമാനായും ശ്രീമതിയായും കാണുന്ന മലയാളി, ശ്രേഷ്ഠതയെന്നു തെറ്റിധരിക്കുന്ന ആഴംകുറഞ്ഞ പൊങ്ങച്ചത്തെ വരച്ചുകാട്ടുന്ന ലതീഷ് ലക്ഷ്മണിന്റെ ‘അമ്പട ഞാനേ’, മനുഷ്യന്റെ വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളെ കാണിക്കുന്ന യാമിനി മോഹന്റെ ചാർക്കോളിൽ തീർത്ത ജൈവികമായ മനുഷ്യരൂപങ്ങൾ, ഗൃഹാതുരത്വത്തെ ആഘോഷമാക്കി മാറ്റുന്ന സുനിൽ പൂക്കോടിന്റെ ഓർമച്ചിത്രങ്ങൾ, പെരുമ നേടുന്നതിനായി മനുഷ്യൻ നടത്തുന്ന അതിക്രമങ്ങളുടെ വേറിട്ട രൂവുമായി പ്രസാദ് രാഘവന്റെ ‘ദ് ഡെക്കലോഗ്’– കണ്ണൂർ മഹാത്മാ മന്ദിരത്തിലെ ഏകാമി ആർട്ട് ഗാലറിയിൽ നടത്തുന്ന ചിത്രപ്രദർശനത്തിലെ കാഴ്ചകളേറെയാണ്. മേയ് 15നായിരുന്നു പ്രദർശനത്തിന്റെ ഉദ്ഘാടനം. ജൂൺ അവസാനം സമാപിക്കും. കേരളത്തിലെ സ്വകാര്യ ആർട്ട് ഗാലറികളുടെ വരവു കൂടിയാണ് ഏകാമി ചിത്രപ്രദർശനം. ചാർക്കോളിൽ മനുഷ്യവികാരങ്ങളുടെ വിസ്മയം തീർത്ത ചിത്രകാരി യാമിനി മോഹൻ സംസാരിക്കുന്നു.

∙ വികാരങ്ങളാണു പ്രധാനം

മനുഷ്യന്റെ വികാരങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രങ്ങൾ വരയ്ക്കാനാണ് എനിക്കിഷ്ടം. അതിൽ പേടിയുണ്ടാകാം, സങ്കടവും ദേഷ്യവും പ്രണയവും സ്നേഹവുമൊക്കെ കാണാം. പെണ്ണോ, ആണോ എന്നല്ല, യാതൊരു ലിംഗഭേദവും വികാരങ്ങൾക്കില്ലല്ലോ. അതു തന്നെയാണു ചിത്രങ്ങളിലും അവതരിപ്പിക്കാൻ ശ്രമിക്കാറുള്ളത്

∙ വരയാണ് ഇഷ്ടം

വരയ്ക്കാനായിരുന്നു ഇഷ്ടം. കുഞ്ഞിലേ മുതൽ ആർടിസ്റ്റായ അച്ഛനെയും അമ്മയെയും (മോഹൻ ചാലാട്, പങ്കജം) കണ്ടാണു വളർന്നത്. അതുകൊണ്ടുകൂടിയാകും ചിത്രരചന എന്നും പ്രിയപ്പെട്ടതായത്. വളരെ പെട്ടെന്നു തോന്നുന്നവയാണു വരയ്ക്കാറുള്ളത്. പെട്ടെന്നു ചിന്തയിലേക്കു വരുന്ന വികാരങ്ങൾ. അതിൽ ഞാൻ മാത്രമല്ല, എനിക്കറിയാവുന്നവരെല്ലാമുണ്ടാകും. അവരുടെ വേദനകളും സന്തോഷങ്ങളുമുണ്ടാകും.

‌∙ കലയെന്നും മാറിക്കൊണ്ടിരിക്കുന്നു

മാറ്റം അനിവാര്യമാണ്. അതു കലയ്ക്കും ബാധകമാണ്. എനിക്കു ചാർക്കോളാണ് ഇഷ്ടം എന്നുള്ളതുകൊണ്ട് അതിൽ മാത്രമേ വരയ്ക്കാനാകൂ എന്നില്ലല്ലോ. കലയും കലയ്ക്ക് ഉപയോഗിക്കുന്ന മാധ്യമവും മാറിക്കൊണ്ടേയിരിക്കും. പക്ഷേ, കല അതെന്നും നിലനിൽക്കും. അതിലൂടെ സംവദിക്കുന്ന കലാകാരനും പ്രേക്ഷകനും എന്നും നിലനിൽക്കും എന്നു തന്നെയാണു വിശ്വാസം.

∙ അമ്പട ഞാനേ

പല നിറങ്ങളിൽ തെളിയുന്ന ‘അമ്പട ഞാനേ’ ചിത്രങ്ങൾ പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ പൊങ്ങച്ചത്തിനു പുറത്തു സ്വയം സൃഷ്ടിക്കുന്ന മലയാളി പൊതുബോധത്തിന്റെ നേർക്കാഴ്ചയാണ്. ‘അമ്പട ഞാനേ’ എന്ന കപടബോധത്തിൽ നിലയുറപ്പിച്ച മലയാളി ചിന്തയുടെ, അതിന്റെ പാരമ്യത്തെ പൂർണമായും വെളിവാക്കുന്ന തരത്തിലാണു ലതീഷ് ലക്ഷ്മൺ കാൻവാസിൽ പകർത്തിയിരിക്കുന്നത്.

∙ ‘ദ് ഡെക്കലോഗ്’

അകലെ നിന്ന് നോക്കിയാൽ മലകളുടെ നീണ്ട നിര. അടുത്തേക്കു വരുംതോറും തെളിയുന്ന മാലിന്യക്കൂമ്പാരത്തിന്റെ വൻ ശേഖരം–പ്രസാദ് രാഘവന്റെ ‘ദ് ഡെക്കലോഗ്’ മനുഷ്യന്റെ അത്യാഗ്രഹത്തെയും ആത്യന്തികമായി പ്രകൃതിയോട് അവനുള്ള നശീകരണാത്മകമായ സമീപനത്തിന്റെയും വരച്ചുകാട്ടലാണ്. ആത്മപരിശോധനയ്ക്കു പ്രചോദനം നൽകുന്ന ശക്തമായ ദാർശനിക സന്ദേശം ഉള്ളിൽ നിറയ്ക്കുന്നവയാണു പ്രസാദിന്റെ കാഴ്ചകൾ.

Yamini Mohan
യാമിനി മോഹൻ. ചിത്രം:മനോരമ

∙ ഓർമകളിലെ ബാല്യം

വാട്ടർകളർ പോലെ ഓർമകൾ ഒഴുകുന്ന ചിത്രങ്ങളാണ് സുനിൽ പൂക്കോടിന്റേത്. നിഷ്കളങ്ക ബാല്യവും കൗമാരവും നിറവും മണവുമെല്ലാം ആ ചിത്രങ്ങളിൽ നിറയുന്നു. കുട്ടികൾ വരയ്ക്കുന്ന രീതിയിലുള്ള പരുക്കൻ വരകളാണു ചിത്രങ്ങളിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ബാല്യത്തെ തിരിച്ചുപിടിക്കാൻ കൊതിക്കുന്ന വർണലോകത്തെ കാഴ്ചക്കാരൻ മാത്രമാണ് ഇവിടെ ചിത്രകാരൻ.

English Summary: Painting Exhibition in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com