ADVERTISEMENT

പയ്യന്നൂർ ∙ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം 25 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 25ന് രാവിലെ ദേശത്തുടയോനായ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവരും. ദീപം പള്ളിയറയിലെ വിളക്കുകളിലേക്കും പാചകശാലയിലെ അടുപ്പുകളിലേക്കും പകരുന്നതോടെ പാചകശാല സജീവമാകും. പിന്നീടങ്ങോട്ട് 7 രാവുകളും 7 പകലുകളിലുമായി പെരുങ്കളിയാട്ടം നടക്കും. 

 ഭക്തജനങ്ങൾക്ക് 14 നേരം അന്നദാനമൊരുക്കുന്തിന് കലവറ വാല്യക്കാർ വ്രതശുദ്ധിയോടെ സജ്ജരാകും. 5000 പേർക്കുള്ള ഇരിപ്പിടവുമായി ഭക്ഷണശാല പൂർത്തിയാക്കി. ദിവസംതോറും രണ്ടു നേരങ്ങളിലായി ഒരു ലക്ഷം പേർക്ക് അന്നദാനം നൽകും. സമാപന ദിവസം 3 ലക്ഷം പേർക്ക് വിഭവ സമൃദ്ധമായ സദ്യ നൽകും.  വാഹന പാർക്കിങ്ങിന് 50ൽ അധികം കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 25ന് വൈകിട്ട് 7ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ തച്ചങ്ങാട്ട് ശിവരാമൻ മേസ്‌ത്രി അധ്യക്ഷത വഹിക്കും.

കലവറ നിറയ്ക്കൽ നാളെ
കന്നിക്കലവറയിൽ കോയ്മ തറവാടായ കരിപ്പത്ത് തറവാട്ടിലെ മൂത്ത അമ്മ നാളെ രാവിലെ 11 മണിക്ക്  കെടാദീപം തെളിയിക്കും. തുടർന്നു കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും.  കരിപ്പത്ത് തറവാട്ടിൽ നിന്ന് അന്നദാനത്തിനുള്ള ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പലവ്യഞ്ജനങ്ങൾ ഒന്നൊന്നായി കന്നിക്കലവറയിൽ സമർപ്പിക്കും. പിന്നീട് ക്ഷേത്രങ്ങളിൽ നിന്നും, സ്ഥാനങ്ങളിൽ നിന്നും, തറവാടുകളിൽ നിന്നും വീടുകളിൽ നിന്നും കൊണ്ടുവരുന്ന സാധനസാമഗ്രികൾ കലവറയിൽ നിറയ്ക്കും.

39 തെയ്യങ്ങൾ
25ന് രാത്രി മുതൽ 39 തെയ്യക്കോലങ്ങളുടെ വെള്ളാട്ടങ്ങളും തോറ്റങ്ങളും കാൽചിലമ്പൊലിയുതിർത്ത് ക്ഷേത്രാങ്കണത്തിൽ നിറഞ്ഞാടും. മാർച്ച് 3ന് ഉച്ചയ്ക്ക് 12ന് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി ഉയരും.

ആരോഗ്യ പവിലിയൻ സജ്ജമാക്കും
കഴകപരിസരത്ത് ആരോഗ്യ പവിലിയൻ സജ്ജമാക്കും. 24 മണിക്കൂറും വിദഗ്‌ധ ഡോക്ടർമാരുടെ സേവനം നൽകും. പ്രാഥമിക ശുശ്രൂഷ നൽകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.  ആയിരത്തിലധികം പുരുഷ വനിതാ വളന്റിയർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com