ടൂറിസം ഹബ്ബ്: ഇരിട്ടി ഒരുങ്ങുന്നു; നവകേരള കർമ പദ്ധതി സംഘം മാസ്റ്റർപ്ലാൻ തയാറാക്കുന്നു
Mail This Article
ഇരിട്ടി∙ ജില്ലയിൽ കൊട്ടിയൂർ മുതൽ ഇരിട്ടി നഗരസഭയിലെയും മലയോര പഞ്ചായത്തുകളിലെയും വിവിധ ടൂറിസം പ്രാധാന്യമുള്ള പ്രദേശങ്ങളെ കോർത്തിണക്കി നവകേരളം കർമ പദ്ധതി ഹരിത കേരള മിഷൻ നേതൃത്വത്തിൽ മാസ്റ്റർപ്ലാൻ തയാറാക്കുന്നു. ഇതിനായി വിദഗ്ധ സംഘം ഇരിട്ടി മേഖലയിലെ സ്വപ്ന തീരങ്ങളിൽ സന്ദർശനം നടത്തി.
വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ പ്രകൃതിരമണീയമായ ഇടങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിൽ വന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു നവകേരളം കർമ പദ്ധതി പദ്ധതി സംഘം മാസ്റ്റർപ്ലാൻ തയാറാക്കാൻ തീരുമാനിച്ചത്. നേരത്തെ ജില്ലാതല പ്രതിനിധി സംഘം പ്രാഥമിക സന്ദർശനം നടത്തി വാർത്തകളിൽ ചൂണ്ടിക്കാട്ടിയ സാധ്യതകൾ ഉറപ്പു വരുത്തിയിരുന്നു. ഇരിട്ടിയെ ജില്ലയിലെ പ്രമുഖ ടൂറിസം ഹബ്ബാക്കി മാറ്റാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
മാസ്റ്റർപ്ലാൻ തയാറാക്കുന്നതിനായി ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ്പഴ്സൻ ജയപ്രകാശ് പന്തക്ക, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് വി.കെ.അഭിജാത്, പി.ശിശിര, കെ.ജിൻഷ, എന്നിവരുടെ നേതത്വത്തിലുള്ള വിദഗ്ധ സംഘമാണു ഇന്നലെ ഇരിട്ടി നഗരസഭ പരിധിയിലെ നേരംപോക്ക്, വള്ള്യാട്, അകംതുരുത്ത്, പായംമുക്ക്, തോണിക്കടവ്, ജബ്ബാർക്കടവ് മേഖലകൾ ഇന്നലെ സന്ദർശിച്ചത്.
നഗരസഭ കൗൺസിലർമാരായ പി.രഘു, കെ.നന്ദനൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ കാര്യങ്ങൾ വിശദീകരിച്ചു നൽകി. ഇന്ന് എടക്കാനം മേഖല സന്ദർശിക്കും. ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, കൗൺസിലർ കെ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ കാര്യങ്ങൾ വിശദീകരിച്ചു നൽകും.