സംരക്ഷണഭിത്തി നിർമാണം; റെയിൽവേ സ്റ്റേഷൻ വികസനം വെള്ളക്കെട്ടുണ്ടാക്കുമോയെന്ന് ആശങ്ക
Mail This Article
പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷൻ വികസനം കാനം, തെക്കേ മമ്പലം പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുമോ? നാട്ടുകാരുടെ സംശയം ബലപ്പെടുത്തും വിധമാണ് റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് നടത്തുന്ന വികസന പ്രവർത്തനം തെളിയിക്കുന്നത്. സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് വാഹന പാർക്കിങ്ങിന് സൗകര്യം ഒരുക്കണമെന്നത് യാത്രക്കാരുടെ ആവശ്യം. ഈ ആവശ്യം നടപ്പാക്കാൻ സ്റ്റേഷൻ കോംപൗണ്ടിന് അതിർത്തിയിലൂടെ ഒഴുകുന്ന മുട്ടത്ത് തോടിന്റെ ഒരു ഭാഗം റെയിൽവേ നികത്തുകയാണ്.
വാഹന സൗകര്യം വരുന്നതിന് മുൻപ് ജനങ്ങൾ വീട് നിർമാണത്തിനാവശ്യമായ കല്ലും മരവുമൊക്കെ ചീനയിൽ നിറച്ച് ഈ തോടിലൂടെയാണ് കൊണ്ടുവന്നിരുന്നത്. ഒടുവിൽ 4 മീറ്റർ വീതിയുള്ള തോടായിരുന്നു അവശേഷിച്ചിരുന്നത്. റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ നിന്ന് മഴക്കാലത്ത് വെള്ളം ഈ തോടിലൂടെ ഒഴുകി റെയിൽവേ പാലത്തിനടിയിലൂടെ ഒഴുകി കവ്വായി പുഴയിൽ എത്തും.
ആ തോടാണ് ഇപ്പോൾ റെയിൽവേ രണ്ടര മീറ്ററാക്കി ചുരുക്കി സംരക്ഷണ ഭിത്തി കെട്ടുന്നത്. ഇത് വലിയൊരു പ്രദേശത്തെ മഴവെള്ളം ഒഴുകി പോകുന്നതിന് തടസ്സമാകും. നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രദേശത്തെ കൗൺസിലർമാരായ എം.പ്രസാദും സി.ശാരികയും റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് 5 കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ തോട് ശുചീകരിച്ചിരുന്നു.