മംഗരപ്പാലം: ബീമുകൾ നശിപ്പിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിൽ
Mail This Article
ചപ്പാരപ്പടവ്∙ മംഗരപ്പാലത്തിനായി നിർമിച്ച ബീമുകൾ നശിപ്പിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിൽ. 9 മുകളിൽ രണ്ടെണ്ണം മാത്രമാണ് ഇനി നശിപ്പിക്കാനുള്ളത്. ഏതാനും ദിവസത്തിനുള്ളിൽ ഇവ നശിപ്പിക്കുന്നതോടു കൂടി ഡിമോളിഷന്‍ പൂർത്തിയാകും. കഴിഞ്ഞ നാലിനാണ് ഡിമോളിഷൻ തുടങ്ങിയത്. പ്രവൃത്തി ഒരു മാസത്തിലേറെ നീണ്ടുപോകുമെന്നും പ്രതിസന്ധിയിലാകുമെന്നും പ്രചാരണവുമുണ്ടായിരുന്നു. അതേസമയം നീരൊഴുക്കുള്ള സ്ഥലത്ത് വച്ചാണ് ബീമുകൾ നശിപ്പിക്കുന്നത്. രണ്ടു മീറ്ററിലധികം ഉയരവും ഇരുപത്തിയഞ്ചോളം മീറ്റർ നീളവുമുള്ള ബീമുകളാണ്.
ഇവ തകർക്കുന്നത് പുഴ മലിനീകരണത്തിന് കാരണമാകുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. നശിപ്പിച്ച ബീമുകളുടെ കോൺക്രീറ്റ് ഭാഗങ്ങൾ കുറെ നീക്കിയെങ്കിലും ശേഷിക്കുന്നത് പുഴയിൽ ചിതറിക്കിടക്കുകയാണ്. നീരൊഴുക്ക് നിലച്ച സമയത്താണ് പാലത്തിനടുത്തായി ബീമുകൾ നിർമിച്ചത്. ഇവ മഴയ്ക്ക് മുൻപ് ഉയർത്തി തൂണുകളിൽ സ്ഥാപിക്കേണ്ടതായിരുന്നെങ്കിലും ചെയ്തില്ല. കരാറുകാരന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽ ബീമുകളെല്ലാം മറിഞ്ഞുവീണിരുന്നു. ക്ഷതം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പാലം നിർമാണത്തിനായി ഇവ നശിപ്പിക്കാൻ തീരുമാനമുണ്ടായത്.