ADVERTISEMENT

ഇരിട്ടി ∙ ഒടുവിൽ ‘കാവൽ ആകുന്നവർക്ക് കരുതൽ’ ലഭിച്ചു. കൂട്ടുപുഴ പൊലീസ് എയ്ഡ്പോസ്റ്റ് കെട്ടിടം ഇന്ന് 10.30ന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കണ്ണൂർ റൂറൽ എസ്പി എം.ഹേമലത അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണു കൂട്ടുപുഴ പാലത്തിനു സമീപം 320 ചതുരശ്ര അടിയിൽ വരാന്ത, വിശ്രമ മുറി, ശുചിമുറി എന്നീ സൗകര്യങ്ങളോടു കൂടിയ എയ്ഡ്പോസ്റ്റ് കെട്ടിടം പണിതത്.കേരള–കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പൊലീസുകാർക്ക് ചെക്ക് പോസ്റ്റ് കെട്ടിടം ഒരുക്കാത്ത അധികൃതരുടെ അവഗണനയ്ക്കെതിരെ മലയാള മനോരമ തുടർച്ചയായി വാർത്തകളിലൂടെ നടത്തിയ ഇടപെടൽ നടപടി ഉണ്ടാകാൻ കാരണമായി. കൂട്ടുപുഴ പാലത്തിനു സമീപം പുഴ പുറമ്പോക്കിന്റെ ഭാഗമായ സ്ഥലം പായം പഞ്ചായത്ത് അനുവദിച്ചതോടെയാണു കഴിഞ്ഞ ജനുവരി 23ന് തറക്കല്ലിട്ടത്. 

വൈദ്യുതി ഉടൻ
നിലവിൽ കെട്ടിടം മാത്രമാണു പൂർത്തീകരിച്ചത്. വൈദ്യുതി ലഭിച്ചിട്ടില്ല. വൈദ്യുതീകരണ പ്രവൃത്തി ടെൻഡർ ഘട്ടത്തിലാണെന്നും 15 ദിവസത്തിനകം വൈദ്യുതീകരണം നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. വിശ്രമമുറിയിൽ എസി വയ്ക്കുന്നതു ഉൾപ്പെടെ ഉള്ള ക്രമീകരണങ്ങൾ ഇതിനുശേഷം നടത്ത‌ും. കനത്ത മഴയിൽ പൂർത്തിയായ കെട്ടിടത്തിലേക്കു പൊലീസിനു മാറാൻ ക്രമീകരണം ഒരുക്കുന്നതിനാണു ഉദ്ഘാടനം വേഗം നടത്തുന്നത്.

ഔട്പോസ്റ്റ്  ആക്കണമെന്ന് ആവശ്യം
അതിർത്തി പ്രദേശമായതിനാൽ 24 മണിക്കൂറും പൊലീസ് സാന്നിധ്യം വേണ്ട സ്ഥലമാണ് കൂട്ടുപുഴ. അതിർത്തിയിൽ 20 കിലോമീറ്ററോളം കർണാടക ദൂരം വനം ആണെന്നതും പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്.  അതിനാൽ ഇപ്പോൾ അനുവദിച്ച എയ്ഡ്പോസ്റ്റും തസ്തികകളും ആയി ഔട്പോസ്റ്റാക്കണമെന്നും ആവശ്യം ശക്തമാണ്. ‌ഔട്പോസ്റ്റ് ആക്കിയാൽ 2 എസ്ഐമാർ, 2 എഎസ്ഐമാർ 4 - 5 പൊലീസുകാർ എന്നിവരുടെ അധിക സേവനവും ലഭിക്കും. നിലവിൽ എയ്ഡ്പോസ്റ്റിൽ സബ് ഡിവിഷനിലെ ഒരു എസ്ഐയും 2 പൊലീസുകാരും എന്ന നിലയിൽ 24 മണിക്കൂർ വീതം ജോലി ക്രമീകരണം നടത്തിയാണ് പ്രവർത്തിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com