കൂത്തുപറമ്പ് – തൊക്കിലങ്ങാടി – കണ്ണവം റൂട്ടിൽ അപകടമരണങ്ങൾ തുടർക്കഥ
![car-accident മാനന്തേരി പോസ്റ്റ് ഓഫിസിന് സമീപം വച്ച് നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞ കാർ. അപകടത്തിൽ ആറളം സ്വദേശിനി അയ്യപ്പൻകാവിലെ പുറക്കാനോട്ട് ജമീല മരിച്ചിരുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ചിറ്റാരിപ്പറമ്പ് ∙ കൂത്തുപറമ്പ് – തൊക്കിലങ്ങാടി – കണ്ണവം റൂട്ടിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയായിട്ടും അനക്കമില്ലാതെ അധികൃതർ.നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നപരിഹാരത്തിനായി പിഡബ്ല്യുഡി ഒരു ശ്രമവും നടത്താത്തതിനാൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഇന്നലെ വീട്ടിൽ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ കൊച്ചു മകനുമായി ആശുപത്രിയിലേക്ക് പോയ കാർ മാനന്തേരി പോസ്റ്റ് ഓഫിസിന് സമീപം വച്ച് നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞ് സ്ത്രീ മരിച്ചു.
കഴിഞ്ഞ ബുധനാഴ്ച മാനന്തേരി പാകിസ്ഥാൻ പീടികയിൽ പെട്രോൾ തീർന്നതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ട ശേഷം പെട്രോൾ നിറയ്ക്കുന്ന ഓട്ടോയിൽ മറ്റൊരു ഓട്ടോ വന്ന് ഇടിച്ച് രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. കൂത്തുപറമ്പ് – തൊക്കിലങ്ങാടി – കണ്ണവം റൂട്ടിൽ നാല്, അഞ്ച് വർഷത്തിനിടയിൽ ഉണ്ടായ അപകടങ്ങളുടെ എണ്ണം എടുത്താൽ തന്നെ അടിയന്തര സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കേണ്ട സമയം വൈകിയതായി മനസ്സിലാകും. നിരവധി വളവുകൾ ഉള്ള പാതയിൽ വളവുകൾ നിവർത്തിയും റോഡ് വീതികൂട്ടി ടാർ ചെയ്തു നവീകരിക്കാതെ അപകടങ്ങൾ കുറയില്ല. ഇനിയും വലിയ ദുരന്തം സംഭവിക്കാൻ കാത്തു നിൽക്കാതെ എത്രയും വേഗം അപകടങ്ങൾ ഒഴിവാക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.