തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈൻ: പരിഹരിക്കാൻ നിവേദനം
Mail This Article
തലശ്ശേരി ∙ റെയിൽവേ സ്റ്റേഷനിൽ മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിൽ ലൂപ്പ് ലൈൻ വഴി വരുന്നതുമൂലം ഉണ്ടാവുന്ന സമയനഷ്ടം ഒഴിവാക്കാൻ ലൂപ്പ് ലൈനിന്റെ ടേൺ ഔട്ട് വർധിപ്പിച്ച് സ്ലീപ്പർ ഡെൻസിറ്റി കൂട്ടണമെന്ന ആവശ്യം ശക്തിപ്പെടുന്നു. പാലക്കാട് ഡിവിഷനു കീഴിലെ ആദ്യകാല എ ക്ലാസ് സ്റ്റേഷനായ തലശ്ശേരിയിലെ യാത്രക്കാർക്ക് ഏറ്റവും അത്യാവശ്യമായ ട്രെയിനുകൾ പോലും ഇവിടെ നിർത്താതെ പോകാൻ കാരണമായി പറയുന്നത് ലൂപ്പ് ലൈനിലൂടെ വരുമ്പോഴുണ്ടാവുന്ന സമയനഷ്ടം ട്രെയിനുകളെ ബാധിക്കുമെന്നതാണ്.
മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ ടെംപിൾഗേറ്റ് റെയിൽവേ സ്റ്റേഷൻ പിന്നിടുമ്പോഴേക്കും നിലവിൽ 15 കിലോമീറ്റർ വേഗമാക്കി കുറച്ചാണ് സ്റ്റേഷനിലേക്കു പ്രവേശിക്കുന്നത്. ഇവിടെനിന്നു പുറപ്പെട്ടാലും കുയ്യാലിക്കപ്പുറം വരെ ഇതേ സ്പീഡിൽ തന്നെ വേണം പോകാൻ. ലൂപ്പ് ലൈൻ പുനഃക്രമീകരിച്ചാൽ ട്രെയിനുകൾക്ക് 30 കിലോമീറ്റർ വേഗത്തിൽ എത്താനാകും.
ഇവിടെ നിർത്താത്ത പല ട്രെയിനുകൾക്കും സ്റ്റോപ്പ് ആവശ്യപ്പെടുമ്പോൾ ഒരു കാരണമായി റെയിൽവേ അധികാരികൾ എടുത്തു കാട്ടുന്നത് ലൂപ്പ് ലൈൻ പ്രശ്നമാണ്. കണ്ണൂരിന് വടക്ക് പല സ്റ്റേഷനുകളിലും ലൂപ്പ് ലൈൻ പ്രശ്നം റെയിൽവേ പരിഹരിച്ചെങ്കിലും 1901ൽ കമ്മീഷൻ ചെയ്ത പ്രധാന സ്റ്റേഷനായ തലശ്ശേരിയോട് ഇപ്പോഴും അധികൃതർ മെല്ലെപ്പോക്ക് സമീപനം തുടരുകയാണ്. സ്ലീപ്പർ ഡെൻസിറ്റി കൂട്ടണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.പി. ആലുപ്പികേയിയും സെക്രട്ടറി ശശികുമാർ കല്ലിഡുംബിലും റെയിൽവേ ഡിവിഷണൽ മാനേജർ ആർ.എം.ചതുർവേദിക്ക് നിവേദനംനൽകി.