ADVERTISEMENT

കണ്ണൂർ ∙ തുടർച്ചയായി പെയ്യുന്ന മഴയും ചുഴലി കാറ്റും ജില്ലയിലെ വൈദ്യുതി മേഖലയ്ക്ക് ഉണ്ടാക്കിയത് ഭീമമായ നാശനഷ്ടങ്ങൾ. 1894 ട്രാൻസ്ഫോമറുകളിൽ വൈദ്യുതി എത്തിക്കാനാവാത്ത വിധം 204 ഹൈടെൻഷൻ പോസ്റ്റുകളാണ് തകർന്നത്. 33 കെ.വി ലൈനുകൾക്കും 11 കെവി ലൈനുകൾക്കും വ്യാപകമായ തകരാറുകൾ സംഭവിച്ചു. 880 ലോടെൻഷൻ പോസ്റ്റുകളും പൊട്ടിവീണു. 2180സ്ഥലങ്ങളിൽ ലൈനുകൾ മുറിഞ്ഞു വീണു. 5.7 കോടി രൂപയുടെ നഷടമാണ് ജില്ലയിലെ വൈദ്യുതി വിതരണ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. ഹൈ ടെൻഷൻ  ഫീഡറുകളിൽ മരങ്ങൾ കടപുഴകിയതിന്റെ ഭാഗമായി കണ്ണുർ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി ഡിവിഷനുകളിലായി എല്ലായിടത്തും വൈദ്യുതി വിതരണം മുടങ്ങി. മൂന്ന് ലക്ഷത്തിനടുത്ത് ഉപഭോക്താക്കളാണ് കാറ്റടിച്ചതോടെ ഇരുട്ടിലായത്. രാത്രി ഉൾപ്പെടെ ജീവനക്കാർ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഠിനപ്രയത്നത്തിലാണ്.

രാത്രിയാണ് ഫീഡറുകൾ തകരാറിലായതും ലൈനുകൾ പൊട്ടിവീണതുമായ പരാതികൾ വലിയ തോതിൽ എത്തിത്തുടങ്ങിയത്. പൊട്ടിവീണ ലൈനുകളിൽ നിന്നും ആർക്കും അപകടം സംഭവിക്കാതിരിക്കാൻ വളരെയധികം കരുതലോടെയാണ് പണി പുരോഗമിക്കുന്നത്. എല്ലായിടത്തും ഒരു പോലെ നാശന‍ഷ്ടങ്ങൾ സംഭവിച്ചത് വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങളെ ബിദ്ധിമുട്ടേറിയതാക്കുന്നുണ്ട്. ലഭ്യമായ ജീവനക്കാരെയും കരാർ തൊഴിലാളികളെയും മുഴുവനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പൊട്ടി വീണ ലൈനുകളിൽ നിന്നുമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി അവയിൽ വൈദ്യുതി ബന്ധം ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടർന്ന് ഹൈടെൻഷൻ ഫീഡറുകളിലേയും ട്രാൻസ്ഫോമറുകളുടെയും വൈദ്യുതി വിതരണം ശരിയാക്കുന്നതിനായി മുൻ ഗണന നൽകും.

സെക്‌ഷൻ ഓഫിസുകളിലെ ഫോൺ തിരക്കാവുന്നതിനാൽ വിവരങ്ങൾ അറിയാൻ താമസം നേരിടുന്നുണ്ട്. പ്രതികൂല കാലാവസ്ഥയാണ് വൈദ്യുതി തടസ്സത്തിനും സേവനങ്ങൾക്കുള്ള കാലതാമസത്തിനും കാരണം എന്ന ബോധ്യത്തോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി ജീവനക്കാരോട് സഹകരിക്കണമെന്ന് ഉത്തര മലബാർ വിതരണവിഭാഗം ചീഫ് എൻജിനീയർ അറിയിച്ചു. ഈ കാലവർഷത്തിൽ ജില്ലയിൽ ഇത് വരെയായി 28 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇവ പരിഹരിക്കുന്നതിന്  പ്രവർത്തനം നടത്തി വരുന്നുണ്ടെന്നും അറിയിച്ചു.  കാസർകോഡ്, വയനാട് ജില്ലകളിലും കനത്ത നഷ്ടങ്ങളാണ് ഉണ്ടായത്.

ലൈൻ പൊട്ടിവീണ് പകട സാധ്യതയുള്ളതിന്റെ വിവരങ്ങൾ  
അറിയിക്കേണ്ട ഹോട്‌ലൈൻ – 9496010101.
മറ്റ് പരാതികൾ 9496001912  എന്ന ടോൾഫ്രീ നമ്പറിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com