സർവീസ് റദ്ദാക്കൽ അറിയുന്നത് വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രം; പിന്നെ മണിക്കൂറുകളുടെ കാത്തിരിപ്പ്
Mail This Article
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ പലതും വൈകുന്നത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. കഴിഞ്ഞ ദിവസവും വിവിധ സർവീസുകൾ വൈകി. ഷാർജ, മസ്കത്ത്, ദുബായ് സെക്ടറുകളിലാണ് സർവീസ് വൈകിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 16 ഓളം സർവീസുകളാണ് വൈകിയത്. വ്യാഴാഴ്ച മസ്കത്തിൽ നിന്നും തിരിച്ചുമുള്ള സർവീസ് റദ്ദാക്കുകയും ചെയ്തു. പലരും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയത് അറിഞ്ഞത്. ദോഹയിലേക്കുള്ള വിമാനം 11 മണിക്കൂർ വൈകിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. സർവീസ് റദ്ദാക്കാൻ ഒരുങ്ങിയപ്പോൾ യാത്രക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർവീസ് നടത്തിയതെന്നും യാത്രക്കാർ പറയുന്നു.
പലപ്പോഴും യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് സർവീസുകൾ റദ്ദാക്കുന്നത്. ലീവ് കഴിഞ്ഞ് പോകുന്നവരും കുട്ടികളുമായി എത്തുന്നവരും മണിക്കൂറുകളോളം വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വരുന്നു. വെള്ളിയാഴ്ച ദുബായിലേക്കുള്ള സർവീസ് 5 മണിക്കൂർ വൈകിയിരുന്നു. യാത്രക്കാർ പ്രതിഷേധിച്ചതോടെയാണ് സർവീസ് നടത്തിയത്. സാങ്കേതിക തകരാർ മൂലമാണ് സർവീസുകൾ വൈകുന്നത് എന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
ഒരു വിമാനത്തിന് യന്ത്ര തകരാർ സംഭവിച്ചാൽ അത് പരിഹരിക്കുകയോ മറ്റൊരു വിമാനം എത്തിച്ച് സർവീസ് നടത്തുകയോ ആണ് പതിവ്. അത്തരം സാഹചര്യത്തിലാണ് വൈകുന്നത്. യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താറുണ്ടെന്നും എയർലൈൻ പ്രതിനിധി പറഞ്ഞു.