കാസർകോട്ടെ ഓണം ബംപർ ടിക്കറ്റ് വേണം; വിവിധ ജില്ലകളിൽനിന്ന് ഏജന്റുമാർ കൂട്ടത്തോടെ എത്തുന്നു
Mail This Article
കാസർകോട് ∙ ഓണത്തിനു മുൻപേ കാസർകോട് ജില്ലയിലെ ലോട്ടറി ഓഫിസുകളിൽ വിതരണം ചെയ്തത് 1.22 ലക്ഷത്തിലേറെ ഓണ ബംപർ ടിക്കറ്റുകൾ. കഴിഞ്ഞ വർഷം ഓണം തലേന്ന് വിറ്റതിലും കൂടുതൽ ടിക്കറ്റുകളാണ് ഇത്തവണ വിൽപന നടത്തിയതെന്നു ലോട്ടറി ഓഫിസ് അധികൃതർ പറഞ്ഞു. വിദ്യാനഗറിലെ ജില്ലാ ഓഫിസിൽ 90840 , കാഞ്ഞങ്ങാട് സബ് ഓഫിസിൽ 32080 ടിക്കറ്റുകളാണ് ശനിയാഴ്ച ഒരു മണിവരെ വിറ്റത്. കഴിഞ്ഞ വർഷം 2.45 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിലെ രണ്ടു ഓഫിസുകളിലൂടെ വിറ്റത്.
ഓഗസ്റ്റ് 2നാണ് ഓണം ബംപർ ടിക്കറ്റുകളുടെ വിൽപന തുടങ്ങിയത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്. അടുത്ത മാസം ഒൻപതിനാണ് നറുക്കെടുപ്പ്. ടിക്കറ്റിനായി ഇതര ജില്ലകളിലെ ഏജന്റുമാർ എത്തുന്നുണ്ട്. 450 സജീവമായ ഏജന്റുമാരാണു ജില്ലയിലുള്ളത്. ഇതിനു പുറമേ ബംപർ ടിക്കറ്റ് മാത്രം വാങ്ങുന്ന ഏജന്റുമാർ വേറെയുണ്ട്.
ചെറുകിട വിൽപനക്കാർ ഏറെയും വൻകിട ഏജൻസികളിൽ നിന്നാണു ടിക്കറ്റുകൾ വാങ്ങുന്നത്. കേരളത്തിലെ എല്ലാം ജില്ലകളിൽ നിന്നുമായി കാസർകോട്ടെ ടിക്കറ്റിനായി ഏജന്റുമാരെത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ ടിക്കറ്റ് വിൽപന വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.