അമ്മായിത്തക്കാരം: പലഹാരങ്ങൾ കാലിയായി; കാരുണ്യം നിറഞ്ഞൊഴുകി
Mail This Article
കണ്ണൂർ ∙ പാത്രങ്ങളിൽ നിറഞ്ഞുനിന്ന പലഹാരങ്ങൾ ആസ്വദിക്കുന്നതിലായിരുന്നില്ല, ജീവകാരുണ്യപ്രവർത്തനത്തിന് കൈകോർക്കാനായിരുന്നു മനസ്സിൽ കരുണവറ്റാത്ത നൂറുകണക്കിനാളുകൾ ഇന്നലെ പയ്യാമ്പലത്തെ അമ്മായിത്തക്കാരത്തിനെത്തിയത്. എളയാവൂർ സിഎച്ച് സെന്ററിന്റെ കീഴിലുള്ള കാൻസർ പാലിയേറ്റീവിനു പണം കണ്ടെത്താൻ സെന്റർ വനിതാ കൂട്ടായ്മയൊരുക്കിയ പലഹാരമേളയും കൈകൊട്ടിപ്പാട്ടും കാരുണ്യപ്രവർത്തനത്തിന്റെ മറ്റൊരു മുഖമായി.വൈകിട്ട് 3ന് തുടങ്ങിയ അമ്മായിത്തക്കാരത്തിൽ അൻപതോളം മലബാർ വിഭവങ്ങളൊരുക്കിയിരുന്നു. വനിതാപ്രവർത്തകരും വീട്ടുകാരുമുണ്ടാക്കിയ പലഹാരങ്ങൾ വില നോക്കിയായിരുന്നില്ല ആളുകൾ വാങ്ങിയത്.
ഇഷ്ടമുള്ള പണം നൽകാമെന്നു സംഘാടകർ പറഞ്ഞപ്പോൾ മേളയിലെത്തിയവർ തങ്ങളാൽ കഴിയുന്ന സഹായം ചെയ്തു. രാത്രി 9ന് ആണ് മേള സമാപിച്ചത്. ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരുമെല്ലാം മേള സജീവമാക്കാൻ എത്തിയിരുന്നു. കാൻസർ രോഗികളെ പരിചരിക്കാൻ പ്രത്യേകം ബ്ലോക്ക് നിർമിക്കാനുള്ള പണം കണ്ടെത്താനാണ് മേളയൊരുക്കിയതെന്നു സിഎച്ച് സെന്റർ ജനറൽ െസക്രട്ടറി കെ.എം.ഷംസുദ്ദീൻ പറഞ്ഞു. മേളയിലെത്താൻ പറ്റാത്ത വീട്ടമ്മമാർ വരെ പലഹാരങ്ങളുണ്ടാക്കി സഹായിച്ചിട്ടുണ്ടെന്നു നേതൃത്വം നൽകുന്ന എം.സൗജത്ത്, എം.പി.താഹിറ, തസ്നീം ഫാത്തിമ എന്നിവർ പറഞ്ഞു.