രാത്രി ആന തുരത്തലും പകൽ സോളർ വേലി റിപ്പയറിങ്ങും: ഡബിൾ ഡ്യൂട്ടി ചെയ്ത് ആർആർടി സംഘം
Mail This Article
ഇരിട്ടി∙ രാത്രി ആന തുരത്തലും പകൽ സോളർ വേലി റിപ്പയറിങ്ങും. ആറളം പുനരധിവാസ കേന്ദ്രത്തിൽ ആർആർടി സംഘത്തിന്റെ ഡബിൾ ഡ്യൂട്ടി കൗതുകമാവുന്നു. രാത്രി വൈദ്യുതി വേലി തകർത്ത് പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ രാത്രി ഉറക്കമിളച്ച് വനത്തിലേക്കു തുരത്തുകയാണുആർആർടി സംഘം ചെയ്യുന്നത്. രാത്രി ആന തകർക്കുന്ന സോളർ വേലി പകൽ റിപ്പയർ ചെയ്യണം. പകൽ അറ്റകുറ്റപണി നടത്തി ചാർജ് ചെയ്തു കഴിഞ്ഞാൽ രാത്രിയിൽ ആനകൾ വീണ്ടും വേലി തകർക്കും. ആനയും ആർആർടിയും തമ്മിലുള്ള ആന തുരത്തൽ– വേലി റിപ്പയർ മത്സരമായി ആറളത്തെ ആർആർടി സംഘത്തിന്റെ ജോലി മാറുകയാണ്.
വനാതിർത്തിയിൽ മരങ്ങൾക്കിടിയിലൂടെ സോളർ വേലി കടന്നു പോകുന്നതിനാൽ ആനകൾ വനാതിർത്തിയിൽ എത്തിയ ശേഷം മരങ്ങൾ വേലിക്കു മുകളിലേക്കു വീഴ്ത്തിയാണ് തകർക്കുന്നത്. രാത്രിയിൽ ആന ഇറങ്ങിയാൽ ഉറപ്പായും അടുത്ത ദിവസം പകൽ വേലി റിപ്പയർ ചെയ്യേണ്ടി വരും.വളയം ചാലിൽ തകർക്കപ്പെടുന്ന സോളർ വേലി വന്യജീവി സങ്കേതം അധികൃതർ റിപ്പയർ ചെയ്യും. പരിപ്പുതോടു മുതൽ പുളിത്തട്ടു വരെയും പുളിത്തട്ടു മുതൽ ബ്ലോക്ക് 10 വരെയും ഇവിടെ മുതൽ പൂക്കുണ്ടു വരെയും കാട്ടാന തകർക്കുന്ന വേലി റിപ്പയർ ചെയ്യേണ്ട ജോലി ആർആർടി സംഘത്തിനാണ്.ഈ വഴികളിലൂടെ ജനവാസ കേന്ദ്രത്തിലെത്തുന്ന ആനകളെയും തുരത്തണം.