മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം; ഇനി സർക്കാർ തീരുമാനിക്കും
Mail This Article
കണ്ണൂർ∙ നിർമാണം പാതിവഴിയിൽ നിലച്ച കോർപറേഷന്റെ മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം ഇനി സർക്കാരിന്റെ കോർട്ടിലേക്ക്. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചെങ്കിൽ മാത്രമേ ഇനി 2 പാർക്കിങ് കേന്ദ്രങ്ങളുടെയും നിർമാണം പുനരാരംഭിക്കാനാകൂ. ഡിപിആറിലുണ്ടായ പാളിച്ചയാണ് പദ്ധതിക്ക് വിലങ്ങുതടിയായി മാറിയതെന്ന് കോർപറേഷൻ ഭരണസമിതി തുറന്ന് സമ്മതിച്ചു. ഇനി എന്ന് നിർമാണം പുനരാരംഭിക്കാനാകുമെന്നത് സംബന്ധിച്ച് കോർപറേഷൻ അധികൃതർക്ക് ഉറപ്പില്ല. അനുമതിക്കായി സർക്കാരിലേക്ക് കത്ത് അയക്കാനിരിക്കുകയാണു കോർപറേഷൻ.
ഇലക്ട്രിക്കൽ ജോലി നടത്തുന്നതിനു ആവശ്യമായ സംവിധാനങ്ങളില്ലാത്ത ഡിപിആറാണു പദ്ധതിക്ക് പുലിവാലായത്. 4 മാസം കൊണ്ട് തുറന്ന് നൽകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് 4 വർഷമായിട്ടും എവിടെയും എത്താതെ നോക്കുകുത്തിയായി മാറിയത്. 2020 ഒക്ടോബർ 11ന് രണ്ടിടത്തെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തത് അന്നത്തെ മേയർ സി.സീനത്തായിരുന്നു. നഗരത്തിലെ ഗതാഗത തിരക്കിനും കുരുക്കിനും പരിഹാരമാകും വിധത്തിലാണ് മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം ലക്ഷ്യമിട്ടത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള അതിനൂതന മൾട്ടി ലവൽ കാർ പാർക്കിങ് സംവിധാനം ഒരുക്കുന്നതിനുള്ള കരാർ പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിനാണ്.
ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാർക്ക് എന്നിവിടങ്ങളിലാണ് പാതിവഴിയിലായ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം ഉള്ളത്. ജവാഹർ സ്റ്റേഡിയത്തിനു സമീപം 4 നിലകളിലാണ് പാർക്കിങ്. ഓരോ നിലകളിലും 31 വീതം കാറുകൾ പാർക്കിങ്. 6.76 കോടി രൂപ ചെലവിട്ട് നിർമിക്കാനിരുന്ന കേന്ദ്രത്തിൽ ഒരേ സമയം 124 കാറുകൾക്കും പാർക്ക് ചെയ്യാം. പീതാംബര പാർക്കിൽ 2.28 കോടി രൂപയുടെ പാർക്കിങ് കേന്ദ്രം. 2 വർഷം മുൻപ് കോൺട്രാക്ടറും ഉപ കരാറുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് പണി മുടങ്ങിയിരുന്നു. ഇക്കാര്യം പരിഹരിച്ച് മുന്നോട്ട് പോയി സിവിൽ– മെക്കാനിക്കൽ പണി പൂർത്തിയാക്കുകയും ട്രയൽ റൺ നടത്തുകയും ചെയ്തിരുന്നു.