ADVERTISEMENT

ഉളിക്കൽ∙ എട്ടാം ക്ലാസിൽ പടിയിറങ്ങിയ സ്കൂളിലേക്ക് 66 വർഷത്തിനു ശേഷം കവി പടി കയറി എത്തിയത് എസ്എസ്എൽസി പരീക്ഷ എഴുതാൻ. വയത്തൂർ യുപി സ്കൂളിൽ 1958ൽ എട്ടാം തരത്തിൽ പഠിച്ച ഉളിക്കൽ തേർമലയിലെ മുകളേക്കാലായിൽ സേവ്യറാണ് 66 വർഷത്തിനു ശേഷം എൺപതാം വയസ്സിൽ അതേ സ്കൂളി‍ൽ എസ്എസ്എൽസി തുല്യത പരീക്ഷ എഴുതാൻ എത്തിയത്. സേവ്യർ പഠിച്ചിറങ്ങിയതിന്റെ തൊട്ടടുത്ത വർഷം സ്കൂളിൽ നിന്ന് എട്ടാം തരം നിർത്തൽ ചെയ്തു.

മുകുളേക്കാലായിൽ സേവ്യർ സാക്ഷരത കോഓർഡിനേറ്റർ ഓമന ബാബുവിനൊപ്പം.
മുകുളേക്കാലായിൽ സേവ്യർ സാക്ഷരത കോഓർഡിനേറ്റർ ഓമന ബാബുവിനൊപ്പം.

പഠനം നിർത്തിയെങ്കിലും വായനയും കവിതയെഴുത്തും തുടർന്നു. മുപ്പതിലധികം കവിതകൾ എഴുതി. പലതും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. എല്ലാം ചേർത്തു പുസ്തക രൂപത്തിലാക്കുന്നതിനുള്ള തിരക്കിലാണിപ്പോൾ.എസ്എസ്എൽസി പാസായ ശേഷം അധ്യാപകൻ ആകണമെന്നായിരുന്നു സേവ്യറിന്റെ മോഹം. പഠനം തുടരാൻ നിർവാഹമില്ലാത്തതിനാൽ എട്ടിൽ ഒതുക്കി. സ്കൂൾ അധ്യാപക മോഹം നടന്നില്ലെങ്കിലും മതാധ്യാപകനായി 43 വർഷം സൺഡേ സ്കൂളിൽ പഠിപ്പിച്ചു. പല തവണ പ്രധാനാധ്യാപകനുമായി. 2006ൽ രൂപതയിലെ മികച്ച അധ്യാപകനായും തിരഞ്ഞെടുക്കപ്പെട്ടു. പ്രായപരിധി തടസ്സമായപ്പോൾ പിൻവാങ്ങി.

മുകുളേക്കാലായിൽ സേവ്യറും കുടുംബവും.
മുകുളേക്കാലായിൽ സേവ്യറും കുടുംബവും.

സമൃദ്ധമായ കുടുംബത്തിൽ 6 ആൺ മക്കളും 7 പെൺമക്കളും അടക്കം 13 മക്കൾ. പലരും വിദേശത്തും സ്വദേശത്തുമായി ജോലി ചെയ്യുന്നു. ഒരാൾ ഓസ്ട്രേലിയയിൽ വൈദികൻ. ഒരാൾ കന്യാസ്ത്രീയും. ഭാര്യ അച്ചമ്മയ്ക്കും മകൻ എടൂർ ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപകൻ എം.എസ്.ബിജുവിനും ഭാര്യ സിഎംഐ സ്കൂൾ അധ്യാപിക ബിന്ദുവിനുമൊപ്പമാണ് താമസം. എസ്എസ്എൽസി പാസാവുക എന്ന മോഹവും ഉളിക്കൽ പഞ്ചായത്ത് പത്താംതരം തുല്യത കോഓർഡിനേറ്റർ ഓമന ബാബുവിന്റെ പ്രേരണയും ചേർന്നതോടെ സേവ്യർ എസ്എസ്എ‍ൽസി കടമ്പ കടക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

English Summary:

This heartwarming story from Ulikkal, Kerala features Sevier, an octogenarian returning to school after a 66-year gap to fulfill his lifelong dream of passing the SSLC exam. A testament to his love for learning, Sevier never stopped writing poetry and even served as a dedicated religious teacher.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com