ADVERTISEMENT

പെരിങ്ങോം ∙ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു. മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം 244 രോഗികളെ പരിശോധിച്ചത് ഒരു ഡോക്ടർ മാത്രമാണ്. പനിയും അനുബന്ധരോഗങ്ങളും പെരുകുമ്പോൾ അധികൃതർ പെരിങ്ങോം താലൂക്ക് ആശുപത്രിയെ അവഗണിക്കുന്നതായി ആരോപണമുയരുന്നു. മലയോര മേഖലകളിൽനിന്ന് ചികിത്സതേടിയെത്തുന്ന രോഗികൾ ഡോക്ടർമാരുടെ സേവനം ലഭിക്കാതെ തിരിച്ചുപോകുന്നത് പതിവാണ്. 

കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കുട്ടികളുടെ ഡോക്ടറാണ് മറ്റ് രോഗികളെയും പരിശോധിച്ചത്. താൽക്കാലി നിയമനം ലഭിച്ച ഡോക്ടർമാർ ഉപരിപഠനത്തിന് പോയതായി ജീവനക്കാർ പറയുന്നു. നഴ്സുമാരുടെ സേവനവും പരിമിതമാണ്. പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ നിയമിച്ച നാലോളം നഴ്സുമാരെ പയ്യന്നൂരിലേക്ക് മാറ്റി. പെരിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ താലൂക്ക് ആശുപത്രിയായി ഉയർത്തിയതു മുതൽ ഇവിടെ പരാതികൾ മാത്രമാണുള്ളത്. 

നാലോളം പഞ്ചായത്തുകൾ പ്രവർത്തന പരിധിയുള്ള ആശുപത്രിയിൽ കിടത്തിച്ചികിൽസയ്ക്ക് സൗകര്യമുണ്ടെങ്കിലും ആരെയും കിടത്തുവാൻ തയാറാകുന്നില്ല. സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന പ്രതിഷേധങ്ങളും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. നബാർഡിന്റെ സഹായത്തോടെ നിർമാണം തുടങ്ങിയ ആശുപത്രി സമുച്ചയം നിർമാണവും ഇഴയുകയാണ്. 

16 കോടി അനുവദിച്ച ബഹുനില കെട്ടിടം ഇപ്പോൾ ഫണ്ടുകൾ വെട്ടിക്കുറച്ച് ഒരുനിലയിൽ ഒതുങ്ങിയ നിലയിലാണ്. ആശുപത്രിയിൽ  കുടിവെള്ള സൗകര്യം പോലും ഒരുക്കാതെയാണ്  കെട്ടിടനിർമാണം നടക്കുന്നത്.ആശുപത്രി വളപ്പിൽ കുഴിച്ച കുഴൽക്കിണറുകളിലൊന്നും ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല. വെള്ളമുള്ള ഏക കിണർ കെട്ടിട നിർമാണ സൗകര്യത്തിന് ജെസിബി ഉപയോഗിച്ച് മൂടുന്നത് നാട്ടുകാർ തടഞ്ഞതു കൊണ്ട് കുടിവെള്ളം ലഭിക്കുന്ന നിലയിലാണ്. ആശുപത്രിയിൽ നിയമിച്ച ഏക എംഡി ഡോക്ടറും ഇപ്പോൾ ഇല്ല. പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന്  ഡോക്ടർമാരെ നിയമിക്കുവാൻ എംഎൽഎയും ജനപ്രതിനിധികളും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

English Summary:

The Peringom Taluk Hospital is grappling with a severe doctor shortage, impacting healthcare access for thousands. With only one doctor available on most days, patients face long wait times and are often turned away. The situation is further compounded by inadequate infrastructure and the slow progress of a new hospital building. Local residents and organizations are demanding immediate action from authorities to address the crisis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com