കാലവർഷം കനിഞ്ഞു; മികവോടെ ബാരാപോൾ
Mail This Article
ഇരിട്ടി∙ കാലവർഷം മികവോടെ ലഭിച്ചതിന്റെ കരുത്തിൽ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി വീണ്ടും ചരിത്രനേട്ടത്തിലേക്ക്. ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനം മൂന്നര മാസം കൊണ്ട് മറികടന്നതിന്റെ ആഹ്ലാദത്തിലാണ് അധികൃതർ. തുലാവർഷം നന്നായി ലഭിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനം യാഥാർഥ്യമായാൽ 50 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡു നേട്ടം ഇക്കുറി കൈവരിക്കാൻ കഴിഞ്ഞേക്കുമെന്നാണു പ്രതീക്ഷ. 2021ൽ 49.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനായതാണ് ബാരോപോളിലെ റെക്കോർഡ്. ഇക്കുറി ജൂൺ 24ന് ഉൽപാദനം ആരംഭിച്ചിരുന്നു.
പുഴയിൽ നല്ല നീരൊഴുക്ക് ലഭിച്ചതിനാൽ 5 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളും കൂടുതൽ ദിവസങ്ങളിൽ മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതാണ് ഇത്രയും ഉൽപാദനം സാധ്യമാക്കിയത്. പ്രതിദിനം 3,60,000 യൂണിറ്റാണ് 3 ജനറേറ്ററുകളും 24 മണിക്കൂർ പ്രവർത്തിച്ചാലുള്ള ഉൽപാദനം. 14ന് പുലർച്ചെ 1.30ന് ആണ് 36 ദശ ലക്ഷം യൂണിറ്റ് ഉൽപാദനം മറികടന്നത്. ഇന്നലെ രാത്രിയോടെ 6 ലക്ഷം യൂണിറ്റും കൂടി ഉൽപാദിപ്പിച്ചു. മഴ കുറഞ്ഞതിനാൽ 2 ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു 9 മെഗാവാട്ട് ആണു ഇപ്പോൾ ശരാശരി ഉൽപാദനം. 2016 ഫെബ്രുവരി 29 ന് ഉദ്ഘാടനം നടത്തിയെങ്കിലും 2017 ൽ മാത്രമാണ് പ്രതിവർഷ ഉൽപാദനം ലക്ഷ്യത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത്.
കർണാടകയുടെ കുടക് – ബ്രഹ്മഗിരി വന്യജീവി സങ്കേതം മലനിരകളിൽ നിന്നു ഉൽഭവിച്ചു എത്തുന്ന ബാരാപോൾ പുഴയിൽ അയ്യൻകുന്ന് പഞ്ചായത്തിൽ പെട്ട പാലത്തിൻകടവിലാണ് ജലവൈദ്യുതി സ്ഥാപിച്ചിട്ടുള്ളത്. 11 കിലോവാട്ടിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി 33 കിലോവാട്ടായി ഉയർത്തി 2 ഭൂഗർഭ കേബിളുകൾ വഴി ഇരിട്ടി 110 കെവി സബ് സ്റ്റേഷനിൽ എത്തിച്ചാണു വിതരണം. കഴിഞ്ഞ വർഷം കനാൽ ചോർച്ച ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടതിനാൽ ഉൽപാദന ദിനങ്ങൾ നഷ്ടപ്പെടുകയും തുലാവർഷം മോശമാകുകയും ചെയ്തതിനാൽ 35.07 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണു ആകെ ഉൽപാദിപ്പിക്കാനായത്. ഇക്കുറി തടസ്സങ്ങൾ ഇല്ലാതെ നേരത്തേ വൈദ്യുതി ഉൽപാദനം തുടങ്ങാനായതും മെച്ചമായി.
സൗരോർജ വൈദ്യുതി പദ്ധതിയിലും നേട്ടം
ബാരാപോൾ ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ചുള്ള സൗരോർജ പദ്ധതിയിൽ നിന്ന് ഈ വർഷം 2.89 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനായി. പ്രതിദിനം 16000 – 18000 യൂണിറ്റ് വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട്. ഇതിൽ കനാൽ തീരത്ത് കെഎസ്ഇബി ഏറ്റെടുത്ത ഒരു മെഗാവാട്ടിന്റെ സോളർ പാനലുകളിൽ നിന്ന് 5000 യൂണിറ്റ് വരെ പ്രതിദിനം ലഭിച്ചു. കനാലിന് മുകൾ വശത്ത് കഴിഞ്ഞ വർഷം വരെ കെൽട്രോണിന്റെ നിയന്ത്രണത്തിലുള്ള 3 മെഗാവാട്ട് സോളർ പാനലുകളുടെ പ്രവർത്തനവും കെഎസ്ഇബി ഈ വർഷം ഏറ്റെടുത്തിരുന്നു. ഇവിടെ നിന്ന് 13000 യൂണിറ്റ് വരെ പ്രതിദിന ഉൽപാദനം ലഭിച്ചു.
മുൻ വർഷങ്ങളിലെ ഉൽപാദനം:
∙ 2017 – 40 ദശലക്ഷം യൂണിറ്റ്
∙ 2018 – പ്രളയം മൂലം ഉൽപാദനം നടത്താനായില്ല
∙ 2019 – പ്രളയം മൂലം ഉൽപാദനം നടത്താനായില്ല
∙ 2020 – 28.96 ദശലക്ഷം യൂണിറ്റ്
∙ 2021 – 49.83 ദശലക്ഷം യൂണിറ്റ്
∙ 2022 – 43.27 ദശലക്ഷം യൂണിറ്റ്
∙ 2023 – 35.07 ദശലക്ഷം യൂണിറ്റ്
∙ 2024 ഒക്ടോബർ 17 വരെ – 36.08 ദശലക്ഷം യൂണിറ്റ്
∙ ആകെ ഇതുവരെ ബാരാപോളിൽ നിന്നുള്ള ഉൽപാദനം – 274.54 ദശലക്ഷം യൂണിറ്റ്
കെഎസ്ഇബിയുടെ ലാഭപദ്ധതി
36 ദശലക്ഷം യൂണിറ്റ് കടക്കുമ്പോൾ തന്നെ പദ്ധതി ലാഭത്തിലാണ്. ഇക്കുറി ശരാശരി 15 പൈസയിൽ താഴെയാണ് യൂണിറ്റ് ഒന്നിനു ചെലവായിട്ടുള്ളത്. ക്ഷാമം നേരിടുമ്പോൾ യൂണിറ്റിനു 12 – 13 രൂപ വരെ നൽകി വൈദ്യുതി വാങ്ങേണ്ടി വരുന്നുണ്ട്. 2021ൽ യൂണിറ്റ് ഒന്നിനു ചെലവായത് 6 പൈസയാണ്. ഉൽപാദനം 50 ലക്ഷം യൂണിറ്റ് കടന്നാൽ ശരാശരി ചെലവ് ഇതിലും താഴും. സംസ്ഥാനത്ത് ഏറ്റവും ചെലവു കുറഞ്ഞു വൈദ്യുതി ഉൽപാദനം സാധ്യമായ പദ്ധതിയാണ് ബാരാപോൾ. കെഎസ്ഇബി കോഴിക്കോട് ജനറേഷൻ വിഭാഗത്തിനാണ് ബാരാപോൾ പദ്ധതിയുടെ നിയന്ത്രണം.
ഡപ്യൂട്ടി ചീഫ് എൻജിനീയർ ടി.ആർ.ഷിബു, എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ.ലത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാബു.ടി.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തനം ഏകോപിപ്പിക്കുന്നു. അസിസ്റ്റന്റ് എൻജിനീയർ പി.എസ്.യദുലാലിന്റെ നേതൃത്വത്തിലുള്ള 16 ജീവനക്കാർ ബാരാപോളിൽ പവർഹൗസ് കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നു.
തീരാതെ പ്രതിസന്ധി
അനുകൂലഘടകങ്ങൾക്കിടെ പ്രദേശവാസികൾക്കു ജീവിതത്തിനു ഭീഷണി സൃഷ്ടിക്കുന്ന കനാൽ ചോർച്ചയും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ കെഎസ്ഇബി അവഗണന കാണിക്കുന്നതായി ആക്ഷേപം ഉണ്ട്. 3 കിലോമീറ്റർ ദൂരം ഉള്ള കനാൽ ശൃംഖലയിൽ ഇലവുങ്കൽ ജംക്‌ഷൻ മുതൽ പവർ ഹൗസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ നേരത്തെ മുതൽ ചോർച്ചയുണ്ട്. കഴിഞ്ഞവർഷം ജൂണിൽ കണ്ടെത്തിയ വൻചോർച്ച പരിഹരിക്കാൻ മണ്ണ് പരിശോധന ഉൾപ്പെടെ നേരത്തേ നടത്തുകയും വിദഗ്ധ സംഘത്തെ നിയോഗിച്ചു പഠനം നടത്തുകയും ചെയ്തെങ്കിലും പുനർനിർമാണം നടത്തിയിട്ടില്ല.
ടൂറിസം പദ്ധതി പ്രഖ്യാപനം മാത്രം
കുടക് മലനിരകളിൽ നിന്നു ഉദ്ഭവിച്ചെത്തുന്ന ബാരാപ്പുഴയും ബ്രഹ്മഗിരി വന്യജീവി സങ്കേതവും മനോഹര കാഴ്ച സമ്മാനിക്കുന്ന ബാരാപോളിൽ ടൂറിസം പദ്ധതി കൂടി നടപ്പിലാക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. റോപ്‌വേ ഉൾപ്പെടെ സ്ഥാപിക്കാനുള്ള സാഹചര്യമുണ്ട്. അയ്യൻകുന്ന് പഞ്ചായത്തും ടൂറിസം വകുപ്പിന് ശുപാർശ നൽകിയിരുന്നു. ജലവൈദ്യുതി പദ്ധതിയുടെ പ്രവർത്തനം കാണാൻതന്നെ നിലവിൽ ഒട്ടേരെപ്പേർ
എത്തുന്നുണ്ട്.