റോഡിൽ കുഴി, നടപ്പാതയിൽ പൊട്ടിയ സ്ലാബുകൾ; ഇരിട്ടിയിൽ കാൽനടയാത്രയും വാഹന ഗതാഗതവും അപകടഭീതിയിൽ
Mail This Article
ഇരിട്ടി∙ നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങളും നടപ്പാത ഉപയോഗിക്കുന്ന കാൽനട യാത്രക്കാരും ജാഗ്രതൈ. റോഡിലെ കുഴികളും നടപ്പാതയിലെ നിര തെറ്റിയതും പൊട്ടിയതും ആയ സ്ലാബുകളും ഏതു സമയം അപകടം വരുത്തിയേക്കാം. പയഞ്ചേരി, കീഴൂർ, ഉളിയിൽ എന്നിവിടങ്ങളിലാണ് റോഡിലെ കുഴികൾ വാഹനങ്ങൾക്ക് അപകടക്കെണി തീർക്കുന്നത്. കെഎസ്ടിപി പദ്ധതിയിൽ നവീകരിച്ച തലശ്ശേരി – വളവുപാറ റോഡിലെ കുഴികൾ അടയ്ക്കണമെന്ന ആവശ്യം കഴിഞ്ഞ 3 താലൂക്ക് വികസന സമിതി യോഗങ്ങളിൽ പരാതിയായി ഉയർന്നതാണ്. ഇരുചക്ര വാഹനങ്ങളും ചെറുകിട വാഹനങ്ങളും കുഴികളിൽ വീണു അപകടത്തിൽ പെടുന്നത് സ്ഥിരം കാഴ്ചയാണ്.
റോഡിലെ കുഴിയിൽ വലിയ വാഹനങ്ങൾ ചാടുമ്പോൾ മഴക്കാലത്ത് ചെളിവെള്ളം കാൽനട – ഇരുചക്ര യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നതും നിത്യസംഭവമാണ്. മെക്കാഡം ടാറിങ് നടത്തിയ റോഡിൽ കുഴിച്ചെടുത്ത പോലെ താഴ്ചയിലാണ് കുഴികൾ. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനാന്തര പാതയിൽ അപരിചിത യാത്രക്കാരാണ് കൂടുതലും അപകടത്തിൽപെടുന്നത്. നടപ്പാതയിൽ സ്ലാബ് നിരത്തിയതും കെഎസ്ടിപി റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ്. നിര തെറ്റി സ്ലാബ് നിരത്തിയതിനാൽ കാൽനടയാത്രക്കാർ അപകടത്തിൽ പെടുകയാണ്. നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് നടന്നു പോകുന്നവർ കാൽ തട്ടി വീഴുന്നത് സ്ഥിരം സംഭവമാണെന്നു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർ പറഞ്ഞു.
ഇവിടെ നടപ്പാതയിൽ സ്ലാബ് ഇളകിവീഴുന്ന നിലയിലും ചതിക്കെണി ഒരുക്കുന്നുണ്ട്. വെള്ളം പോകാൻ അശാസ്ത്രിയമായി അടിവശം പൊട്ടിച്ചതാണു പ്രശ്നമായത്. സ്ലാബ് താങ്ങി നിൽക്കുന്ന കോൺക്രീറ്റ് ഭിത്തി ഭാഗം ഇതോടെ തകർന്നു. ഇപ്പോൾ ഓട്ടോറിക്ഷാ ജീവനക്കാർ താങ്ങായി നൽകിയ സിമന്റ് കട്ടയിലാണു സ്ലാബ് നിൽക്കുന്നത്. ഏതു സമയവും അപകടം സംഭവിച്ചേക്കാമെന്ന ആശങ്കയുണ്ട്. പോസ്റ്റ് ഓഫിസ് മുൻപ് പ്രവർത്തിച്ച മേഖലയിലും നടപ്പാത സ്ലാബ് പൊട്ടി ഓവുചാലിലേക്കു പതിക്കുമെന്ന നിലയിലുണ്ട്. പയഞ്ചേരിമുക്കിൽ സ്ലാബ് പൊട്ടിവീണു കഴിഞ്ഞു. നിർമാണ സമയം മുതൽ തന്നെ ശ്രദ്ധയിൽ പെട്ട അശാസ്ത്രീയത ബന്ധപ്പെട്ട വകുപ്പ് അധികൃതർ പരിഹരിക്കണമെന്ന് നഗരസഭാ അധികൃതർ ഉൾപ്പെടെ ആവശ്യപ്പെടുന്നതാണെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.