ഭിന്നശേഷി കുട്ടികളുടെ അധ്യാപകർക്ക് കൂടുതൽ ആനുകൂല്യം പരിഗണനയിൽ: മന്ത്രി
Mail This Article
കണ്ണൂർ ∙ എട്ടാം ക്ലാസിൽ ഈ വർഷം സബ്ജക്ട് മിനിമം നടപ്പാക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ശിക്ഷക് സദന്റെ നവീകരണം പൂർത്തിയാക്കിയതിന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. അടുത്ത വർഷം 9 ാം ക്ലാസിലും അതിന്റെ അടുത്ത വർഷം 10 ാം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പാക്കും. എല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും മന്ത്രി അഭ്യർഥിച്ചു. ഭിന്നശേഷി കുട്ടികളുടെ അധ്യാപകർ അവരെ സ്വന്തം മക്കളെപ്പോലെ പരിചരിക്കുന്നവരാണ്. സർക്കാർ/എയ്ഡഡ് മേഖലയിലെ ഈ അധ്യാപകർക്ക് കൂടുതൽ ആനുകൂല്യം നൽകുന്നതും സ്‌കൂളുകളിൽ കൂടുതൽ ഉപകരണങ്ങൾ നൽകുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ദേശീയ അധ്യാപക ഫൗണ്ടേഷൻ കേരള അസി. സെക്രട്ടറി ആർ.സുനിൽകുമാർ, പി.കെ.അൻവർ, കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ.ബാബു മഹേശ്വരി പ്രസാദ്, കണ്ണൂർ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ആർ.രാജേഷ് കുമാർ, പയ്യന്നൂർ വിഎച്ച്എസ്സി അസി. ഡയറക്ടർ ഉദയ കുമാരി, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ കെ.സി.സുധീർ, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.സി.സ്നേഹശ്രീ, എ.കെ.ബീന എന്നിവർ പ്രസംഗിച്ചു. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കണ്ണൂർ ശിക്ഷക് സദൻ നവീകരിച്ചത്. എയർ കണ്ടീഷൻ ചെയ്ത ഓഡിറ്റോറിയം, മിനി ഹാൾ, ഡൈനിങ് ഹാൾ, 14 ഡബിൾ റൂം, ആറ് ഡോർമിറ്ററികൾ എന്നിവയാണു സജ്ജീകരിച്ചത്. 3 നിലകളിലായാണു നിർമാണം. ലിഫ്റ്റും ഉണ്ട്.