മണ്ണയാട് ചിറക്കക്കാവ് ഭഗവതിക്ഷേത്രത്തിലെ മോഷണം: 2 പേർ അറസ്റ്റിൽ
Mail This Article
തലശ്ശേരി ∙ മണ്ണയാട് ചിറക്കക്കാവ് ഭഗവതി ക്ഷേത്ര ഓഫിസും ഭണ്ഡാരവും കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ 2 പേരെ ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ മണ്ണൂർ പുതിയപുരയിൽ സി.സജീവൻ (45), കല്ലൂർ താലപറമ്പത്ത് ഹൗസിൽ സി.രമേശൻ (36) എന്നിവരാണ് പിടിയിലായത്. പൊലീസ് ഇൻസ്‌പെക്ടർ ടി.പി.രജീഷ്, എസ്ഐ ജെ.ഷജിം, തലശ്ശേരി എഎസ്പി കെ.എസ്.ഷഹൻഷായുടെ സ്ക്വാർഡ് അംഗങ്ങളായ എൻ.വി.ശ്രീലാൽ, കെ.സി.ഹിരൺ, വി.ലിജു, സി.രതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ ഓഫിസിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും ഭണ്ഡാരത്തിലുണ്ടായിരുന്ന പണവുമാണ് മോഷ്ടിച്ചത്. ഇതിൽ ഏതാനും സ്വർണാഭരണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സജീവനെ മട്ടന്നൂരിൽ നിന്നും രമേശനെ തൃശൂരിൽ നിന്നുമാണ് പിടികൂടിയത്. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 8 നാണു ക്ഷേത്രത്തിൽ മോഷണം നടന്നത്.