നണിയൂർ നീർപ്പാലത്തിന്റെ അടിഭാഗം തകർന്നുകൊണ്ടിരിക്കുന്നു
Mail This Article
കരിങ്കൽക്കുഴി ∙ പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി നിർമിച്ച നീർപ്പാലം കാലപ്പഴക്കത്താൽ തകർച്ചഭീഷണിയിൽ. കരിങ്കൽക്കുഴിയെയും പറശ്ശിനിക്കടവ് പാലത്തിനു സമീപം റോഡിനെയും ബന്ധിപ്പിക്കുന്ന നണിയൂർ നീർപ്പാലമാണ് കാലപ്പഴക്കം കാരണം ശോചനീയാവസ്ഥയിൽ തുടരുന്നത്.
കൈവരികൾ തകർന്ന പാലത്തിന്റെ അടിഭാഗവും തകർച്ച ഭീഷണിയിലാണ്. നണിയൂർ വയലിനു കുറുകെ മീറ്ററുകൾ ഉയരത്തിലുള്ള ഈ പാലത്തിലൂടെയാണ് അപകടഭീഷണി അറിയാതെ ഒട്ടേറെ ചെറുവാഹനങ്ങളും വഴിയാത്രക്കാരും കടന്നുപോകുന്നത്.
കരിങ്കൽക്കുഴി ഭാഗത്തുള്ളവർക്കു പറശ്ശിനിക്കടവ് ധർമശാല, തളിപ്പറമ്പ് ഭാഗങ്ങളിൽ എത്താനും പറശ്ശിനിക്കടവ് ഭാഗത്തുള്ളവർക്ക് മയ്യിൽ, കമ്പിൽ, ചെക്കിക്കുളം തുടങ്ങി ഒട്ടേറെ ഭാഗങ്ങളിൽ എത്താനും എളുപ്പമാർഗമാണ് ഈ നീർപ്പാലം.
ഏതാനും മാസങ്ങൾക്ക് മുൻപ് കനത്ത മഴയിൽ സമീപത്തെ മരം വീണ് പാലത്തിന്റെ ഒരു ഭാഗത്തെ കൈവരികൾ പൂർണമായും തകർന്നിരുന്നു. കാർഷിക ആവശ്യങ്ങൾക്കു ജലസേചനത്തിനു വേണ്ടി 40 വർഷം മുൻപ് നിർമിച്ച പാലങ്ങൾ ഇപ്പോൾ യാത്രയ്ക്കു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.