ഡേറ്റ എന്റർ ചെയ്യാൻ എംകെസിഎൽ കമ്പനി: സർവകലാശാലാ റജിസ്ട്രാറെ ഉപരോധിച്ച് കെഎസ്യു
Mail This Article
കണ്ണൂർ ∙ ഒന്നാം വർഷ വിദ്യാർഥികളുടെ ഡേറ്റ എന്റർ ചെയ്യാൻ മഹാരാഷ്ട്രയിലെ എംകെസിഎൽ കമ്പനിയെ ചുമതലപ്പെടുത്തിയ സർവകലാശാല അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കെഎസ് യു കണ്ണൂർ സർവകലാശാല റജിസ്ട്രാർ പ്രഫ.ജോബി കെ ജോസിനെ ഉപരോധിച്ചു. പ്രവർത്തകർ റജിസ്ട്രാറുടെ മുറിയിലെത്തി മുദ്രാവാക്യം വിളിച്ചു. ഉന്നത തലത്തിൽ ഗൂഢാലോചന നടത്തി സ്പ്രിംക്ലർ മോഡൽ കമ്മിഷൻ പറ്റാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിന്റെ ഭാഗമാണ് ഡേറ്റ എന്ററിങ്ങിലൂടെ യൂണിവേഴ്സിറ്റി നടത്തുന്നതെന്ന് കെഎസ് യു ആരോപിച്ചു. വിദ്യാർഥികളുടെ ആധാർ നമ്പർ അടക്കം പൂരിപ്പിക്കാൻ ആവശ്യപ്പെടുന്ന യൂണിവേഴ്സിറ്റി തീരുമാനം തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്നു കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, സംസ്ഥാന സമിതി അംഗം സുഹൈൽ ചെമ്പന്തൊട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, അമൽ തോമസ്, രാഗേഷ് ബാലൻ, അർജുൻ കോറോം, കെ.കാവ്യ, ജില്ലാ ഭാരവാഹികളായ എബിൻ കേളകം, സുഫൈൽ സുബൈർ, മുബാസ് മാടായി, അക്ഷയ് മാട്ടൂൽ, അർജുൻ ചാലാട്, ആഷ്‌ലി വെള്ളോറ എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധവുമായി എംഎസ്എഫും
കണ്ണൂർ ∙ കണ്ണൂർ സർവകലാശാലയിൽ കെ റീപ്പിന്റെ മറവിൽ ഡേറ്റ കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് എംഎസ്എഫ് സർവകലാശാല റജിസ്ട്രാറെ ഉപരോധിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും യൂണിവേഴ്സിറ്റി അധികാരികളുടെയും കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് വിവാദ കമ്പനിക്ക് കരാർ നൽകിയത്.
കണ്ണൂർ സർവകലാശാല സിൻഡിക്കറ്റിൽ വിദ്യാർഥി പ്രതിനിധിയായി എസ്എഫ്ഐ നേതാവ് ഇരിക്കെയാണ് കരാറിൽ മൗനസമ്മതം നൽകി ഉന്നത വിദ്യാഭ്യാസ കച്ചവടത്തിന് എസ്എഫ്ഐ കൂട്ടുനിൽക്കുകയാണെന്ന് എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി.റംഷാദ് കുറ്റപ്പെടുത്തി. കരാറിൽ നിന്ന് ഉടൻ സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ സമ്ര പരിപാടിയുമായി എംഎസ്എഫ് മുന്നോട്ട് വരുമെന്നും നേതാക്കൾ പറഞ്ഞു. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ടി.പി.ഫർഹാന, ജില്ലാ ജനറൽ സെക്രട്ടറി കെ പി റംഷാദ് യൂനുസ് പടന്നോട്ട്, തസ്‌ലിം അടിപ്പലം, ആദിൽ എടയന്നൂർ, അസ്‌ലം പാറേത്ത്, അജ്നാസ് പാറപ്രം, ഉനൈസ് കൂടാളി എന്നിവർ നേതൃത്വം നൽകി.