പുഷ്പൻ അർപ്പണബോധത്തിന്റെയും കരുത്തിന്റെയും പ്രതീകം: മുഖ്യമന്ത്രി
Mail This Article
പാനൂർ ∙ കൂത്തുപറമ്പ് വെടിവയ്പിൽ രക്തസാക്ഷികളെ സൃഷ്ടിച്ച് പാർട്ടി എന്തു നേടി എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരമാണ്, പരിയാരം മെഡിക്കൽ കോളജ് ഇന്നു ഗവ. മെഡിക്കൽ കോളജായി മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘വിലപ്പെട്ട ജീവനുകൾ പാർട്ടിക്കു നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, ആ സമരം മൂലമാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസ മേഖല ഈ രീതിയിൽ നിലനിൽക്കുന്നത്. എല്ലാം സ്വകാര്യ കച്ചവടസ്ഥാപനമാക്കാനുള്ള യുഡിഎഫ് ശ്രമമാണു തടഞ്ഞത്’ – ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പുഷ്പൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കമ്യൂണിസ്റ്റ് പോരാളികളെ ശത്രുവർഗം എക്കാലത്തും അവഹേളിക്കാറുണ്ട്. പുഷ്പന്റെ കാര്യത്തിലും അതുണ്ടായി. നിയമസഭയിലും പുഷ്പനെ അപകീർത്തിപ്പെടുത്താൻ ചില കശ്മലന്മാർ ശ്രമിച്ചു. കൂത്തുപറമ്പ് പൊലീസ് അതിക്രമത്തെ കോൺഗ്രസും യുഡിഎഫും ന്യായീകരിച്ചെന്നു പറഞ്ഞ മുഖ്യമന്ത്രി, അന്നത്തെ സഹകരണമന്ത്രി എം.വി.രാഘവന്റെ പേരുപോലും പ്രസംഗത്തിൽ പരാമർശിച്ചില്ല.
‘അമരപുഷ്പം’ എന്ന പേരിൽ നടത്തിയ ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ.ഷംസീർ അനുസ്മരണ പ്രഭാഷണം നടത്തി. ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെയ്ക് സി.തോമസ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദൻ, ജില്ലാ കമ്മിറ്റി അംഗം കെ.ധനഞ്ജയൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുല്ല, പി.വി.രജീന്ദ്രനാഥ്, പുഷ്പനെ ചികിത്സിച്ച ഡോ.ഷൈലേഷ് ഐക്കോട്, ഡോ.സുധാകരൻ കോമത്ത്, പി.എം.ആതിര, കെ.ഭാനുപ്രകാശ്, വി.ഉദയൻ എന്നിവർ പ്രസംഗിച്ചു. കൂത്തുപറമ്പ് വെടിവയ്പിൽ പരുക്കേറ്റവർ, രക്തസാക്ഷികളുടെ കുടുംബങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.