ADVERTISEMENT

കാസർകോട്∙ അടയ്ക്ക വില ഉയരുന്നത‌ോടെ കമുക് കൃഷിയിൽ കർഷകർക്ക് ചായ്‌വ് കൂടുന്നു. റബർ ഉൾപ്പെടെയുള്ളവ ഒഴിവാക്കിയാണ് പലരും കമുകിലേക്കു മാറുന്നത്. ‌‌ആവശ്യം കൂടിയതോടെ കമുകിൻ തൈകൾ കിട്ടാത്ത സ്ഥിതിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള വില സ്ഥിരതയും കോവിഡിനു ശേഷമുണ്ടായ അപ്രതീക്ഷിത കുതിപ്പുമാണ് കർഷകർ കമുക് കൃഷിയിലേക്ക് കേന്ദ്രീകരിക്കാനുള്ള പ്രധാന കാരണം. റബർ, കുരുമുളക് തുടങ്ങിയവയുടെ വിലയിടിവും കമുകിനെ വ്യത്യസ്തമാക്കുന്നു.

kasargod-adakka

കഴിഞ്ഞ വർഷം 290 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ ഒരു കിലോ പുതിയ അടയ്ക്കയ്ക്കു 360 രൂപ വരെ ലഭിക്കുന്നു. പഴയ അടയ്ക്കയുടെ വില ചരിത്രത്തിലാദ്യമായി 400 ലെത്തി. മഹാളി, മഞ്ഞളിപ്പ് രോഗങ്ങളും തൊഴിലാളി ക്ഷാമവുമെല്ലാം മാറ്റിവെച്ച് കമുകിലേക്ക് മാറാൻ കൂടുതലെന്തു വേണമെന്ന് കർഷകർ ചോദിക്കുന്നു. പതിവിൽ നിന്നു വ്യത്യസ്തമായി കുന്നിൻ പുറങ്ങളിലെ കമുക് കൃഷിയാണ് ഇത്തവണ കൂടുതൽ. റബർ വെട്ടിമാറ്റുന്നവരും പകരം ചിന്തിക്കുന്നത് മറ്റൊന്നല്ല.

നല്ല വെള്ളവും വെയിലും ലഭിക്കുന്ന സ്ഥലങ്ങളാണ് കമുകിനു വേണ്ടത്.   കൃഷി ചെയ്യാൻ മിതമായ കൂലിക്കു തൊഴിലാളികളെ കിട്ടുന്നില്ല എന്നതുൾപ്പെടെയുള്ള സ്ഥിരം പരാതികളുണ്ടെങ്കിലും കർഷകർ ആശ്വാസത്തിലാണ്.  കമുക് കൃഷിയിലെ പുതിയ മാറ്റത്തിൽ മുന്തിയ വിത്ത് ഇനങ്ങളും തൈകളും തേടുന്നവരുടെ എണ്ണം കൂടി. ആവശ്യത്തിനു തൈകളും വിത്ത് അടയ്ക്കയും കിട്ടുന്നില്ല എന്ന പരാതിയും വ്യാപകമാണ്.

ഇഷ്ടം ഹൈബ്രിഡ് ഇനങ്ങളോട്

പെട്ടെന്ന് കായ്ക്കുന്ന കുള്ളൻ തൈകളോടാണ് കർഷകർക്കു താൽപര്യം. ഇൻഡർ സേ മംഗള, മംഗള, മോഹിത് നഗർ, സുമംഗല, ശ്രീമംഗള, സ്വർണ മംഗള എന്നിവയാണ് കൂടുതൽ പേരും നടുന്നത്. മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങും എന്നതാണ് ഇവയുടെ പ്രധാന ഗുണം. അധികം ഉയരത്തിൽ പോകാത്തതിനാൽ രോഗ പ്രതിരോധ മരുന്ന് ഉൾപ്പെടെയുള്ളവ കർഷകർക്കു തന്നെ തളിക്കാനും കഴിയും. ‌നാടൻ തൈകളെ അപേക്ഷിച്ച് ഇവയിൽ ഉൽപാദനം കൂടുമെന്നും വിദഗ്ധർ പറയുന്നു.

തൈകൾക്കു ക്ഷാമം

കൂടുതൽ പേർ കമുക് കൃഷിയിലേക്ക് കേന്ദ്രീകരിച്ചതോടെ തൈകൾക്ക് വലിയ ക്ഷാമമാണ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമാണ് (സിപിസിആർഐ) ഏറ്റവും കൂടുതൽ തൈ ഉൽപാദിപ്പിച്ച് സാധാരണയായി കർഷകർക്കു നൽകുന്നത്. ഇത്തവണ അപേക്ഷിച്ചതിൽ പകുതി പേർക്കു പോലും തൈകൾ നൽകാൻ കഴിഞ്ഞിട്ടില്ല. സിപിസിആർഐയുടെ വിട്ടൽ, കിടു മേഖല സ്റ്റേഷനുകളിലാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്.  ബദിയ‍ടുക്ക, പെർള തുടങ്ങിയ പ്രദേശങ്ങളിലും ദക്ഷിണ കർണാടകയിലുമാണ് കർഷകർ നാടൻ ഇനങ്ങൾ തേടുന്നത്.

വിട്ടലിൽ 96000 തൈകളും കിടുവിൽ ജൂലൈ മാസം വരെയുള്ള കണക്കനുസരിച്ച് 30000 തൈകളുമാണ് വിതരണം ചെയ്തത്. പാക്കറ്റിലുള്ള തൈയ്ക്ക് 35 രൂപയും സാധാരണ തൈയ്ക്ക് 25 രൂപയുമാണ് വില.  10 രൂപ ആണ് വിത്തടയ്ക്ക വില.  വർഷം തോറും തൈകളുടെ ഉൽപാദനം വർധിപ്പിക്കാത്തതാണ് ക്ഷാമത്തിനു കാരണം. ഇതോടെ ലോട്ടറി അടിച്ചത് സ്വകാര്യ നഴ്സറികൾക്കാണ്. 50 രൂപ വരെയാണ് ഒരു തൈയ്ക്ക് നഴ്സറികൾ വാങ്ങുന്നത്. വില കുറഞ്ഞ കാലത്ത് തോട്ടം പരിപാലനം തന്നെ ഉപേക്ഷിച്ച കർഷകർ ഇപ്പോൾ കമുകിന്റെ പരിപാലനത്തിൽ അതീവ ശ്രദ്ധ കാണിക്കുന്നതായി കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ പറയുന്നു.

മാറാതെ രോഗങ്ങൾ

വില വർധനയ്ക്കിടയിലും കമുക് കൃഷിയുടെ പ്രധാന വില്ലൻ മഹാളി തന്നെ. മഞ്ഞളിപ്പ്, കൂമ്പുചീയൽ, വേരുചീയൽ തുടങ്ങിയ രോഗങ്ങളും ഉൽപാദനം കുറയാൻ കാരണമാകുന്നു. തുടർച്ചയായി പെയ്യുന്ന മഴയും കമുക് കൃഷിക്ക് ദോഷമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com