ദേശീയപാതയിൽ സ്കൂൾ ബസുകൾക്കു പോകാൻ അടിപ്പാത: മേയിൽ നിർമാണം പൂർത്തിയാകും
Mail This Article
അണങ്കൂർ ∙ ദേശീയപാതയിൽ അണങ്കൂരിൽ സ്കൂൾ ബസുകൾക്കു പോകാൻ സൗകര്യത്തിൽ ഉള്ള അടിപ്പാതയുടെ കോൺക്രീറ്റ് പണി മേയ് പകുതിയോടെ പൂർത്തിയാകും. ചൂടുകാലം ആയതിനാൽ രാവിലെ 7ന് തന്നെ തൊഴിലാളികൾ പണി തുടങ്ങുന്നു. നട്ടുച്ച നേരം ഒഴിവാക്കി പിന്നീട് 2 മുതൽ പണി തുടങ്ങും.
നാട്ടുകാർ ശക്തമായ സമരം നടത്തിയതോടെ ആദ്യ ഘട്ടത്തിൽ ചെറിയ വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന് മറുഭാഗം സർവീസ് റോഡിലേക്കു കടന്നു പോകാനുള്ള അടിപ്പാത അനുവദിക്കുകയായിരുന്നു. ഇതനുവദിച്ചതോടെയാണ് ഇത് സ്കൂൾ ബസുകൾക്ക് കടന്നു പോകാൻ കഴിയില്ലെന്ന് മനസ്സിലായത്. വീണ്ടും ആവശ്യം ഉന്നയിച്ചതോടെ ദേശീയപാത അതോറിറ്റി അതും അനുവദിച്ചു.
തലപ്പാടി – ചെങ്കള ദേശീയപാത വികസനം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ തൊഴിലാളികളിൽ ഭൂരിഭാഗവും പശ്ചിമ ബംഗാൾ, അസം, യുപി സംസ്ഥാനങ്ങളിൽ ഉൾപ്പെടെയുള്ളവരാണ്. തിരഞ്ഞെടുപ്പു കാലമായതിനാൽ വോട്ട് ചെയ്യുന്നതിനു നാട്ടിലേക്കു പോകുന്നതിനു ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്. വോട്ട് ചെയ്യുന്നതിനു തലേന്ന് അവിടെയെത്തി വോട്ട് ചെയ്ത് പിറ്റേന്നു തന്നെ മടങ്ങുന്ന വിധത്തിലാണ് ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. തിരിച്ചു വരുന്നതിനുള്ള യാത്രക്കൂലി കമ്പനി നൽകുമെന്നാണ് സൂചന.