ADVERTISEMENT

കാസർകോട്∙ കേരള കേന്ദ്ര സർവകലാശാലയ്ക്ക് കീഴിൽ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയെ കണ്ട് ബിജെപി നേതാക്കൾ. തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച എം.എൽ.അശ്വിനി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് എന്നിവരാണ് മന്ത്രിയെ കണ്ണൂരിൽ നേരിൽ കണ്ട് ചർച്ച നടത്തിയത്.  കണ്ണൂർ ഗെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച നിവേദനവും നൽകി. 

കേരള കേന്ദ്ര സർവകലാശാലയുടെ തുടക്കം മുതൽ ചർച്ചയിലുള്ള മെഡിക്കൽ കോളജ് സർവകലാശാലയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണ്. ഇതിനായി 50 ഏക്കർ സ്ഥലവും നീക്കിവച്ചിട്ടുണ്ട്. സർവകലാശാല മെഡിക്കൽ കോളജിനായി നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

കേന്ദ്ര സർക്കാരിന്റെ നിലവിലെ പോളിസി 
കേന്ദ്ര സർവകലാശാലകളുമായി ചേർന്ന് പല സംസ്ഥാനങ്ങളിലും നേരത്തേ കേന്ദ്ര സർക്കാർ മെഡിക്കൽ കോളജുകൾ അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് ആ പതിവ് നിർത്തലാക്കി. എല്ലാ സംസ്ഥാനങ്ങൾക്കും ഒരു എയിംസ് അനുവദിക്കുക എന്നതാണ് ഇപ്പോൾ കേന്ദ്രം നടപ്പാക്കുന്ന തീരുമാനം. ഇതിന്റെ ഭാഗമായാണ് കേന്ദ്ര സർവകലാശാലകളോടു ചേർന്ന് മെഡിക്കൽ കോളജ് അനുവദിക്കുന്നതു നിർത്തിയത്. ഇനി വീണ്ടും മെഡിക്കൽ കോളജ് അനുവദിക്കണമെങ്കിൽ കേന്ദ്രം നിലവിലെ പോളിസി തന്നെ തിരുത്തണം.

കേന്ദ്ര മന്ത്രിയുടെ താൽപര്യം തെക്കൻ കേരളത്തിലേക്കോ?
സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായ ശേഷം കേരളത്തിനുള്ള എയിംസിന്റെ കാര്യത്തിൽ പ്രഥമ പരിഗണന നൽകുമെന്നും പരിശ്രമിക്കുമെന്നും പറഞ്ഞിരുന്നു. ഏറെ ടൂറിസം സാധ്യതയുള്ള ഒരു പിന്നാക്ക ജില്ലയിൽ എയിംസ് വരാനാണ് താൽപര്യമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചില മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിൽ അതു തെക്കൻ കേരളത്തിലാണെന്നും വ്യക്തമായി സൂചിപ്പിച്ചു. ഈ സാഹചര്യത്തിലാവാം കാസർകോടിന് എയിംസ് ഇല്ലെങ്കിൽ പകരം കേന്ദ്ര സർവകലാശാലയോടു ചേർന്ന് മെഡിക്കൽ കോളജ് എന്ന ആവശ്യം ബിജെപി ഉന്നയിക്കുന്നതെന്ന് സംശയിക്കുന്നവരുണ്ട്.

ബിജെപി വിശദീകരണം
ജില്ലയിൽ എയിംസ് അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കെ മെഡിക്കൽ കോളജ് ആവശ്യവുമായി കേന്ദ്ര സഹ മന്ത്രിയെ സമീപിച്ചതു സംബന്ധിച്ച് ബിജെപി വിശദീകരണം ഇങ്ങനെ: ‘ജില്ലയിൽ എയിംസ് അനുവദിപ്പിക്കുന്നതിനാണ് മുൻഗണന. അതില്ലെങ്കിൽ മാത്രം മെഡിക്കൽ കോളജ് അനുവദിക്കണമെന്നാണ് ആവശ്യം.  വിഷയത്തിൽ ഇടപെടൽ നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനത്തിൽ ഉറച്ചു നിൽക്കും. അതിനായി പരിശ്രമിക്കും. എം.എൽ.അശ്വിനി പറഞ്ഞു.

എയിംസ്: ആദ്യനീക്കം നടത്തേണ്ടത് ആര്?
കേന്ദ്ര സർക്കാർ എയിംസ് അനുവദിക്കുന്നത് അതത് സംസ്ഥാനങ്ങൾക്കാണ്. അല്ലാതെ ഒരു സംസ്ഥാനത്തെ നിശ്ചിത പ്രദേശത്തേക്കോ ഒരു പ്രത്യേക എംപിക്കോ അല്ല. അതിനാൽ സംസ്ഥാനം എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങളുടെ പ്രപ്പോസൽ കേന്ദ്രത്തിനു നൽകുകയാണ് ആദ്യ പടി. ആ സ്ഥലങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ച് എയിംസ് സ്ഥാപിക്കാൻ അനുയോജ്യമാണോ എന്ന് പരിശോധിക്കും.

അനുയോജ്യമാണെങ്കിൽ ആ സ്ഥലത്തേക്ക് എയിംസ് അനുവദിക്കും.കാസർകോടേക്ക് എയിംസ് വരണമെങ്കിൽ ആദ്യം അതിനു പ്രപ്പോസൽ നൽകേണ്ടത് സംസ്ഥാനം തന്നെയാണ്. ഏതെങ്കിലും എംപിയോ കേന്ദ്ര മന്ത്രിയോ ആവശ്യപ്പെട്ടതു കൊണ്ടു മാത്രം സംസ്ഥാന സർക്കാരിനെ മറി കടന്ന് നിലവിലെ സാഹചര്യത്തിൽ കാസർകോടേക്ക് എയിംസ് അനുവദിക്കാൻ സാധ്യതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com