കഴിഞ്ഞ വർഷം സ്കൂളിൽ വച്ചുണ്ടായ വാക്കുതർക്കം: ബസ് സ്റ്റാൻഡിൽ പ്ലസ്ടു വിദ്യാർഥിയെ ക്രൂരമായി മർദിച്ചു
Mail This Article
കാഞ്ഞങ്ങാട്∙ നഗരമധ്യത്തിലുള്ള ബസ് സ്റ്റാൻഡിൽ വച്ച് പ്ലസ്ടു വിദ്യാർഥിയെ 6 അംഗസംഘം ക്രൂരമായി മർദിച്ചു. മർദനത്തിൽ തലയ്ക്കും കഴുത്തിനും കൈകൾക്കും പരുക്കേറ്റ നീലേശ്വരം ചിറപ്പുറത്തെ ബാംസൂരി ഹൗസിൽ കെ.കെ.രാജന്റെ മകൻ ഹിമാംശു രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പിടിയിലായ 6 പേരിൽ 2 പേർക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവർ ഹിമാംശുവിന്റെ തൊട്ടുമുൻപേയുള്ള ബാച്ചിലെ പ്ലസ് ടു വിദ്യാർഥികളാണ്.
കഴിഞ്ഞ വർഷം സ്കൂളിൽ വച്ചുണ്ടായ വാക്കുതർക്കമാണ് റോഡിലേക്ക് നീണ്ടതെന്നാണ് കുടുംബം പറയുന്നത്. അന്നു പ്ലസ്ടു വിദ്യാർഥികളായിരുന്ന ആറംഗ സംഘം ഹിമാംശുവിനെ ചീത്ത വിളിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അത് പിന്നീട് ഒത്തുതീർപ്പാക്കി. കഴിഞ്ഞ ദിവസം രാത്രി സംഘത്തിലൊരാൾ ഹിമാംശുവിനെ വിളിച്ച് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചിരുന്നു. തിങ്കളാഴ്ച ക്ലാസ് വിട്ടുമടങ്ങവെ വൈകിട്ട് 4.45നാണ് ബൈക്കുകളിലും കാറിലുമായെത്തിയ സംഘം ഹിമാംശുവിനെയും സുഹൃത്തിനെയും പിന്തുടരുകയും ബസ് സ്റ്റാൻഡിൽ വച്ച് മർദിക്കുകയും ചെയ്തത്. ബോക്സിങ് താരം അടക്കമുള്ളവർ സംഘത്തിലുള്ളതായി കുടുംബം പറയുന്നു. ഹൊസ്ദുർഗ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.