ADVERTISEMENT

ബോവിക്കാനം ∙ ‌വന്യമൃഗശല്യവും തൊഴിലാളി ക്ഷാമവും കാരണം നെൽക്കൃഷി ഉപേക്ഷിച്ചു കർഷകർ. മുളിയാർ വയലിലാണ് കർഷകർ നെൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായത്.നെൽക്കൃഷി വർധിപ്പിക്കാൻ സർക്കാർ പുതിയ പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് പരമ്പരാഗത കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലെത്തിയത്. 10 ഏക്കർ വരുന്ന മുളിയാറിലെ നെൽവയലിൽ ഒരേക്കർ സ്ഥലത്തു മാത്രമാണ് ഇത്തവണ കൃഷി ചെയ്യുന്നത്. ഇതുവരെ കൃഷിയെ കൈവിടാത്ത കർഷകർ പോലും ഇത്തവണ പിന്മാറി.രൂക്ഷമായ വന്യമൃഗശല്യമാണ് തൊഴിലാളി ക്ഷാമത്തേക്കാൾ വലിയ പ്രതിസന്ധി. കാലാവസ്ഥയോടു പൊരുതി കൃഷി ചെയ്താലും വിളവെടുക്കുന്നതു പന്നിയും മയിലുമാണ്.

കഴിഞ്ഞ തവണ നെല്ലു മാത്രമല്ല പുല്ലു പോലും കിട്ടിയില്ലെന്നു കർഷകനായ മധുസൂദനൻ പറയുന്നു. പന്നിയേക്കാൾ മയിലാണ് ഏറ്റവും വലിയ വില്ലൻ.നെല്ല് വിളയാൻ തുടങ്ങുന്നതു മുതൽ ആരംഭിക്കുന്ന വന്യമൃഗശല്യം പിന്നെ രൂക്ഷമായിക്കൊണ്ടിരിക്കും. നാട്ടിലിറങ്ങുന്ന പന്നിയെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും മുളിയാർ പഞ്ചായത്തിൽ ഇതിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. മുളിയാർ വനത്തിന്റെ അതിർത്തിയിലാണ് ഈ വയലുകൾ. മയിലുകൾ കൊയ്ത്തു കാലമായാൽ ഇവിടെ നിത്യ സന്ദർശകരാണ്. കാണാൻ ചേലുണ്ടെങ്കിലും കർഷകർക്കു കൂടുതൽ നാശമുണ്ടാക്കുന്നതും ഇവയാണ്. മറ്റൊരു പ്രധാന പ്രശ്നം തൊഴിലാളി ക്ഷാമമാണ്. പഴയ തലമുറയ്ക്കു മാത്രമാണ് കൃഷിപ്പണികൾ അറിയുന്നത്. പക്ഷേ അവർ കൂടുതലും ഇപ്പോൾ തൊഴിലുറപ്പ് ജോലിക്കാണ് പോകുന്നത്. അധ്വാനം കുറച്ചു  മതി എന്നതാണു കാരണം. നെൽ ക്കൃഷിക്കു തൊഴിലുറപ്പ് ജോലി ഉപയോഗിക്കാൻ നിയമതടസ്സം ഉള്ളതിനാൽ സാധിക്കുന്നുമില്ല. 

തൊഴിലാളികളെ കിട്ടാത്തതിനാൽ പലപ്പോഴും ജോലികൾ സമയത്തു ചെയ്യാൻ സാധിക്കുന്നില്ല. ഇതു കാരണം നെല്ല് മഴയിൽ കുതിർന്നു നശിച്ച അനുഭവം പലതവണ ഉണ്ടായി.മുളിയാറിൽ മാത്രമല്ല വനാതിർത്തി പങ്കിടുന്ന കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിലും ഈ സാഹചര്യം ഉണ്ട്. മിൻചിപദവ്, പള്ളഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ തന്നെ പല കർഷകരും നെൽ കൃഷി നിർത്തി. കുറെ സ്ഥലങ്ങളിൽ കാട്ടുപോത്ത്, കാട്ടാന എന്നിവയും നെൽക്കൃഷി നശിപ്പിക്കുന്നതിൽ മത്സരിക്കുന്നു. നെൽക്കൃഷി നിലനിൽക്കണമെങ്കിൽ വന്യമൃഗശല്യത്തിനു പരിഹാരം കാണാൻ വനംവകുപ്പും സർക്കാരും തയാറാകണമെന്നാണു കർഷകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com