അപ്രതീക്ഷിത കടൽച്ചുഴി; തിരമാലകൾ മുറിഞ്ഞ് രണ്ടായി മാറി, ഉള്ളിൽ അകപ്പെട്ടത് മത്സ്യബന്ധന വള്ളങ്ങൾ
Mail This Article
കാഞ്ഞങ്ങാട് ∙ അപ്രതീക്ഷിതമായുണ്ടായ കടൽച്ചുഴിയിൽ പെട്ടതിനേത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് വൻനാശനഷ്ടം. കടപ്പുറം ഭഗവതി ക്ഷേത്ര പരിധിയിൽ വരുന്ന നായനാർ, കുറത്തിയമ്മ, കാവിലമ്മ എന്നീ വള്ളങ്ങളുടെ വലകൾക്ക് ചുഴിയിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ചു. ഇതിൽ നായനാർ വള്ളക്കാരുടെ വല പൂർണമായും നഷ്ടപ്പെട്ടു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് തൊഴിലാളികൾ പറയുന്നു.
കുറത്തിയമ്മ കാവിലമ്മ വള്ളങ്ങളിൽ 3 ലക്ഷം രൂപയോളമാണ് നഷ്ടം സംഭവിച്ചത്. കരയിലേക്ക് വരുന്ന ശക്തിയായ തിരമാലകൾ മുറിഞ്ഞ് രണ്ടായി മാറുകയും ഇതിനു പിന്നാലെ എത്തുന്ന തിരയുടെ ശക്തിയും അടിയൊഴുക്കും കൂടിച്ചേർന്ന് വലയം രൂപം കൊള്ളുകയും ചെയ്യുന്നതാണ് കടൽച്ചുഴി. വലയത്തിന് ഉള്ളിൽ പെടുന്ന എന്തിനെയും കടൽ ഉള്ളിലേക്ക് വലിക്കും. അത്തരമൊരു വലയത്തിലാണ് വള്ളങ്ങളുടെ വല പെട്ടുപോയതും കനത്ത നാശമുണ്ടായതും.